
ശോഭന പരമേശ്വരന്‍ നായര്‍ പറഞ്ഞ കഥയാണ്. പത്തമ്പതുകൊല്ലം മുമ്പ് 'നീലക്കുയില്‍' ചിത്രീകരിക്കുന്ന കാലം. ടി.കെ പരീക്കുട്ടി സാഹീബാണ് നിര്‍മാതാവ്. ഭാസ്കരന്‍ മാഷിന്റെ 'കായലരികത്ത്....'എന്ന പാട്ട് ചിത്രീകരിക്കുകയാണ്. കുടവുമായ് പുഴക്കടവില്‍ വന്ന് തന്നെ തടവിലാക്കിയ സുന്ദരിയോട് ഒടുവില്‍ തന്നെ സങ്കടപ്പുഴ നടുവിലാക്കരുതെന്ന് കേണു പറയുകയാണ് കാതരനായ കാമുകന്‍. മുസ്ലിം വേഷം ധരിച്ച പെണ്‍കുട്ടി തലയില്‍ കുടവും വെള്ളവും വെച്ച് കടന്നുപോവുന്ന രംഗമുണ്ട് ഗാനത്തില്‍. അതു കണ്ട് പരീക്കുട്ടി സാഹിബ് പ്രശ്നമുണ്ടാക്കി.
''നിങ്ങളെന്ത് ഭ്രാന്താ ഈ കാണിക്കുന്നത്? ഞാന്‍ കൊച്ചിയില്‍ ജീവിക്കേണ്ടതാണ്. ഇതെങ്ങാനും സ്ക്രീനില്‍ കണ്ടാല്‍ സ്ക്രീന്‍ കുത്തിക്കീറും.''
ഭാസ്കരന്‍ മാഷും രാമു കാര്യാട്ടും ചാടീയെണീറ്റ് പറഞ്ഞു:
''കീറുന്നെങ്കില്‍ കീറട്ടെ. നമുക്ക് കാണാമല്ലോ.''
സംവിധായകരുടെ ധൈര്യം നിര്‍മാതാവിന് ഉണ്ടായിരുന്നില്ല.
''നിങ്ങളുടെ വീടല്ല എന്റെ വീടാ അവര് തകര്‍ക്കുക. ഞാനീ കൊച്ചിയില്‍ വഞ്ചിക്കാരുടെ ഇടയില്‍ ജീവിക്കണം.''''എന്റെ പരീക്കുട്ടി സായ്വേ, ഒന്നും സംഭവിക്കുകയില്ല. സമാധാനമായിട്ടിരിക്ക്.''
അവസാനം സാഹിബ് കീഴടങ്ങി. തൃശൂര്‍ ജോസില്‍ സിനിമ പ്രദര്‍ശിപ്പിക്കുന്ന ആദ്യ ദിവസം ഈ പാട്ടിന്റെ സീന്‍ വരുമ്പോള്‍ ജനങ്ങള്‍ ഹസ്താരവം മുഴക്കി. പരീക്കുട്ടി സാഹിബിന് സന്തോഷമായി. അതിനു ശേഷമാണ് കുട്ടിക്കുപ്പായം, ഉമ്മ, അയിഷ തുടങ്ങിയ സിനിമകളെല്ലാം വരുന്നത്. മാപ്പിളപ്പാട്ട് സിനിമയുടെ അവിഭാജ്യഘടകമായിത്തീര്‍ന്നത്. പല ആശങ്കകളും വെറുതെയാണെന്ന് 'നീലക്കുയിലി'ലെ ഈ ഒരൊറ്റ ഷോട്ട് ബോധ്യപ്പെടുത്തിയതായി ശോഭനാ പരമേശ്വരന്‍ നായര്‍ പറഞ്ഞിട്ടുണ്ട്.
പിന്നീടിങ്ങോട്ട് മുസ്ലിം സാമൂഹിക ജീവിതം പ്രമേയമായി നിരവധി സിനിമകള്‍ വന്നു. പരീക്കുട്ടി സാഹീബും പരമേശ്വരന്‍ നായരും ഒരുമിച്ച് ഉണ്ടും ഉറങ്ങിയും നല്ല സിനിമകള്‍ ഉണ്ടാക്കിയതുപോലെ വേലിക്കരികില്‍ വന്ന് ചോറും കറിയും ഉപ്പും മുളകും കൈമാറി ഇവിടെ ഹിന്ദുവും മുസ്ലിമും ക്രിസ്ത്യാനിയും ജീവിച്ചുപോന്നു. ബേപ്പൂര്‍ സുല്‍ത്താന്‍ പറഞ്ഞതുപോലെ 'സൂര്യനും ഭയങ്കര സന്തോഷത്തോടെ ഉദിച്ചു.' അതിനിടെ ചിറയിന്‍കീഴുകാരന്‍ അബ്ദുല്‍ ഖാദര്‍ പ്രേംനസീറായി. ഒരു മാപ്പിളക്കും എഴുതാന്‍ കഴിയാത്ത അത്രയും മാധുര്യമുള്ള മാപ്പിളപ്പാട്ടുകള്‍ ഭാസ്കരന്‍ മാഷ് എഴുതി. രാഘവന്‍ മാഷും ദേവരാജന്‍ മാഷും ബാബുരാജും ഈണമിട്ട മാപ്പിളപ്പാട്ടുകള്‍ യേശുദാസും ജാനകിയും സുശീലയും പാടി. കുറച്ചുകൂടി കഴിഞ്ഞപ്പോള്‍ പാണപ്പറമ്പില്‍ ഇസ്മായില്‍ മുഹമ്മദ് കുട്ടി മമ്മൂട്ടിയായി. പാലാക്കാരന്‍ അച്ചായനായും വടക്കന്‍പാട്ടിലെ ചന്തുവായും മുഹമ്മദ് കുട്ടി വേഷങ്ങള്‍ മാറിമാറിയണിഞ്ഞു. ആരും അതില്‍ അപാകത കണ്ടില്ല. എന്നാല്‍ ഇടക്കാലത്ത് മലയാള സിനിമ മുസ്ലിമിനോട് തുറന്ന യുദ്ധം പ്രഖ്യാപിച്ചു. അദ്വാനി എയര്‍കണ്ടീഷന്‍ ചെയ്ത ടാറ്റാ സുമോയില്‍ രഥയാത്ര തുടങ്ങിയ കാലത്തു തന്നെ അത് തുടങ്ങി. ഓരോ ഹിന്ദുവിന്റെയും ഉള്ളില്‍ ഉറങ്ങിക്കിടന്ന ഫാഷിസ്റ്റിനെ ഈ സിനിമകള്‍ തൊട്ടുണര്‍ത്തി. പല കലാകാരന്മാരും കുഴലൂതി. കുറച്ചു കാലം കഴിഞ്ഞപ്പോള്‍ ആവര്‍ത്തന വിരസത കാരണം മലയാള സിനിമയുടെ വിശുദ്ധയുദ്ധത്തിന് വീര്യം കുറഞ്ഞു.
തീര്‍ന്നുവെന്നു കരുതിയ വിശുദ്ധയുദ്ധം അന്തിക്കാടു നിന്നും വീണ്ടും പൊട്ടിപ്പുറപ്പെടുകയാണ്. ലൌ ജിഹാദിന്റെ കാലമാണല്ലോ എന്ന് സത്യന്‍ അന്തിക്കാടിന്റെ പുതിയ സിനിമയില്‍ കോടതി വരാന്തയില്‍ നിന്ന് മനുജോസ് പറയുന്നു. ഊഹാപോഹങ്ങള്‍ വാര്‍ത്തകളാക്കുന്ന ചാരുകസേര ജേണലിസത്തിന്റെ ഉപോല്‍പ്പന്നമായ ഒരു സംജ്ഞ കേട്ടപ്പോള്‍ അതു തന്നെയാവാം അമ്പതാമത്തെ സിനിമയുടെ പ്രമേയം എന്ന് സത്യന്‍ സര്‍ തീരുമാനിച്ചു. അങ്ങനെ ഉണ്ടായതാണ് 'കഥ തുടരുന്നു' എന്ന കഥ. കേരളീയ സാമൂഹിക ജീവിതത്തെ റിയലിസ്റ്റിക് ആയി അവതരിപ്പിച്ച സംവിധായകനാണ്. സ്വന്തമായി എഴുത്തു തുടങ്ങിയപ്പോള്‍ അന്തവുമില്ല കുന്തവുമില്ല എന്ന അവസ്ഥയായി. സ്വന്തം പച്ചക്കറിക്കട എപ്പോള്‍ തുറന്നാലും ആളുകൂടും എന്ന തിരിച്ചറിവുണ്ട്. അതുകൊണ്ട് സ്വയം എഴുതുന്നു, സിനിമയുണ്ടാക്കുന്നു. മസാലകള്‍ നിറഞ്ഞ പോക്കിരിരാജകള്‍ കണ്ട് വശംകെട്ട് പരവശരായ കാണികള്‍ ഹതാശരായി പച്ചക്കറിപ്പീടികയിലേക്കു തന്നെ തിരിച്ചെത്തുന്നു.
ആദ്യത്തെ കുറച്ചു സീനുകള്‍ കണ്ടാല്‍ വ്യത്യസ്തമായ ഒരു സത്യന്‍സിനിമയാണെന്നൊക്കെ തോന്നിപ്പോവും. പിന്നെ ഓരോ സീന്‍ വരുമ്പോഴും ഇന്നസെന്റ് വരുന്നു, കെ.പി.എ.സി ലളിത വരുന്നു, മാമുക്കോയ വരുന്നു, അങ്ങനെ ഒരു ടിപ്പിക്കല്‍ സത്യന്‍ സിനിമയായി മാറുന്നു.
പറഞ്ഞു വന്നത് അന്തിക്കാട്ടുകാരനും വിശുദ്ധയുദ്ധം തുടങ്ങി എന്നാണ്. 'വിനോദയാത്ര'യില്‍ പച്ച അരപ്പട്ട കെട്ടിയ മാപ്പിള(ഏതു കാലത്തെ കഥയാണാവോ? ആ അരപ്പട്ട അവര്‍ അഴിച്ചെറിഞ്ഞിട്ട് കാലമെത്രയായി?) വര്‍ഗീയലഹളക്കിടെ അച്ഛനെ കുത്തിയതാണ് മീരാ ജാസ്മിന്റെ വേദന. ഇവിടെ ഷാനവാസിനെ കെട്ടിയ വിദ്യാലക്ഷ്മിയുടെ കുഞ്ഞിനെ ഇസ്ലാമായി വളര്‍ത്താന്‍ ഷാനവാസിന്റെ കുടുംബം ഇറങ്ങിക്കളിക്കുകയാണ്. അക്രമികളില്‍നിന്ന് രക്ഷ നേടാന്‍ വിദ്യ വിദേശത്തേക്ക് രക്ഷപ്പെടുന്നു. (സ്വന്തം കുഞ്ഞിനെയും കൊണ്ട് ജീവിക്കാന്‍ മുസ്ലിമായ ഭര്‍ത്താവിന്റെ കുടുംബം അനുവദിക്കാത്തതുകൊണ്ട് ഡോക്ടറായ ഒരു യുവതിക്ക് നാടുവിട്ടുപോവേണ്ട സാഹചര്യമുണ്ടോ സര്‍ ഈ കേരളത്തില്‍?) ഗുജറാത്ത് കലാപത്തില്‍ നിന്ന് രക്ഷപ്പെട്ട് ഒരു പെണ്‍കുട്ടി കേരളത്തിലെത്തിയാല്‍ ഇവിടത്തെ മുസ്ലിംകള്‍ അവളെ പീഡിപ്പിച്ച് കൊല്ലാക്കൊല ചെയ്തുകളയും എന്നൊരു മുന്നറിയിപ്പു തന്നത് ടി.വി ചന്ദ്രനും ആര്യാടന്‍ ഷൌക്കത്തും ചേര്‍ന്നാണ്. സത്യന്‍സര്‍ ഇത്ര പെട്ടെന്ന് ലൌജിഹാദ് വിഷയമാക്കിയത് ഷൌക്കത്തിന് അടിയായി. ഹൈന്ദവകേരളം വെബ്സൈറ്റിലും മറ്റും കാണുന്ന കേരളീയ യാഥാര്‍ഥ്യങ്ങള്‍ ഒക്കെ അന്നന്നേരം കലാകൌമുദിയും മനോരമപ്പത്രവും ഫീച്ചറാക്കുന്നുണ്ടല്ലോ.
പ്രിയപ്പെട്ട സത്യന്‍ സര്‍, ഒരു മുസ്ലിമും സിനിമയില്‍ വില്ലനാവരുത് എന്നല്ല പറഞ്ഞതിന്റെ അര്‍ഥം. ഒരു പൊതുസമൂഹത്തിലേക്ക് വിനിമയം ചെയ്യപ്പെടുന്ന ചില സന്ദേശങ്ങളെങ്കിലും വിപല്‍സന്ദേശങ്ങളാവുന്നുണ്ട് എന്നാണ്. ഹിന്ദു തീവ്രവാദം പോലെ തന്നെ അപകടകരമാണ് മുസ്ലിം തീവ്രവാദവും. അവക്കെതിരെ വിശുദ്ധയുദ്ധം തന്നെ വേണം. അതില്‍ ആര്‍ക്കുമില്ല തര്‍ക്കും. പക്ഷേ പ്രശ്നം അതല്ല. താങ്കളുടെ സിനിമ കേരളത്തില്‍നിന്ന് തുരത്തിയത് വിദ്യാലക്ഷ്മിയെ മാത്രമല്ല. സമാധാനപരമായ സഹവര്‍ത്തിത്വം സാധ്യമാണ് എന്ന യാഥാര്‍ഥ്യത്തെ കൂടിയാണ്. ഒരു സന്ദേശം കൊടുക്കുമ്പോള്‍ ഒന്നു കരുതിയിരിക്കേണ്ടേ സര്‍? പ്രത്യേകിച്ചും മനുഷ്യര്‍ക്കിടയില്‍ പിളര്‍പ്പുണ്ടാക്കാന്‍ ബൌദ്ധിക ജിഹാദികള്‍ തക്കം പാര്‍ത്തിരിക്കുന്ന ഈ കെട്ട കാലത്ത്.?
തീവ്രവാദികളുടെ പ്രചണ്ഡമായ പ്രചാരവേലകള്‍ക്ക് സ്വന്തം സംഭാവന കൂടി വേണമായിരുന്നോ എന്ന് ഒന്ന് ആലോചിച്ചു നോക്കണം സര്‍. ചാനല്‍ചര്‍ച്ചകള്‍ ഒഴിഞ്ഞ നേരത്ത്, അന്തിക്കാട്ടെ വയല്‍വരമ്പിലൂടെ ഗൃഹാതുരനായി നടക്കുമ്പോള്‍ വെറുതെ ഒന്ന് ചിന്തിച്ചുനോക്കണം സര്‍.

