Monday, July 26, 2010

അപൂര്‍വരാഗം: ഇനി ആത്മപരിശോധനയുടെ കാലം

സ്കൂളില്‍ പഠിക്കുന്ന കാലത്താണ് 'തനിയാവര്‍ത്തനം' കാണുന്നത്. ഇപ്പോഴുമുണ്ട് നെഞ്ചിലൊരു വിങ്ങലായി ബാലന്‍ മാഷിന്റെ ഇരുട്ടില്‍ തറച്ച നോട്ടങ്ങള്‍. നാവിലുണ്ട് വാല്‍സല്യത്തില്‍ പൊതിഞ്ഞ് വെച്ചുനീട്ടിയ വിഷച്ചോറിന്റെ ചവര്‍പ്പ്.
നല്ല സിനിമയിലേക്ക് കൈപിടിച്ച് വഴി നടത്തിച്ച ആദ്യചിത്രമായിരുന്നു അത്. ജീവിതം മുന്നില്‍ കാണിച്ചു തന്ന് അനുഭവിപ്പിക്കാന്‍ കഴിയുന്ന മൂന്നാംകണ്ണിന്റെ കലയാണ് സിനിമ എന്ന് അന്ന് ബോധ്യമായി. അടൂരിനെയും അരവിന്ദനെയും സത്യജിത്റേയെയും കുറസോവയെയും പരിചയപ്പെടാന്‍ പിന്നെയും കുറേക്കാലം കഴിഞ്ഞു. എന്നാല്‍ ചലച്ചിത്രസാക്ഷരതയുടെ ആദ്യാക്ഷരം കുറിക്കുന്ന കാലത്ത് 'തനിയാവര്‍ത്തനം' കണ്ടില്ലായിരുന്നെങ്കില്‍ എനിക്ക് ഇവരെയൊന്നും വേണ്ടവിധം മനസ്സിലാവുമായിരുന്നില്ല. പിന്നീട് 'പഥേര്‍ പാഞ്ചാലി' കണ്ടപ്പോള്‍ സത്യജിത്ത് റേ ഒരു അപരിചിതനാണെന്ന് തോന്നിയില്ല. ചായം തേക്കാത്ത ജീവിതമുഖങ്ങള്‍ കണ്ടു പരിചയിക്കാനുള്ള ദൃശ്യശിക്ഷണം അപ്പോഴേക്കും കിട്ടിക്കഴിഞ്ഞിരുന്നു.
ഉറഞ്ഞു തുള്ളുന്ന മുടിയേറ്റുകാളിയുടെ മുന്നില്‍ അടുത്ത തലമുറയുടെ ഇരയായി പകച്ചുനില്‍ക്കുന്ന കുട്ടിയുടെ ഫ്രെയിമില്‍ അന്ധവിശ്വാസം എന്ന ഭ്രാന്തിന്റെ തനിയാവര്‍ത്തനം തെളിയുന്നിടത്ത് ആ ചിത്രം അവസാനിച്ചപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട പേരുകളാണ് സിബിയുടെയും ലോഹിതദാസിന്റെയും. അതിഭാവുകത്വം കലരാത്ത ഗാര്‍ഹിക വ്യവഹാരങ്ങളുടെ യഥാതഥമായ ചിത്രണത്തിലൂടെ കേരളത്തിലെ കുടുംബജീവിതത്തിന്റെ വൈകാരികലോകം വരച്ചിട്ടുകൊണ്ട് അവര്‍ പിന്നെയും നല്ല സിനിമകള്‍ തന്നു. കച്ചവട സിനിമയുടെ കെട്ടുകാഴ്ചകള്‍ക്കൊപ്പം വഴിനടക്കുമ്പോഴും ജനപ്രിയ സിനിമകളെപ്പറ്റിയുള്ള മുന്‍ധാരണകളില്‍നിന്ന് അവര്‍ ഒട്ടനവധി കളകള്‍ പറിച്ചെറിഞ്ഞു.
വ്യക്തിയും സമൂഹവും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ 'കിരീടം', മൂന്നു സ്ത്രീകളുടെ സഹനങ്ങളിലൂടെ കടന്നുപോവുന്ന 'എഴുതാപ്പുറങ്ങള്‍', ഗര്‍ഭപാത്രം വാടകക്ക് കൊടുക്കാനുണ്ടോ എന്നു ചോദിച്ച് ക്ലാസിഫൈഡ് കോളങ്ങളില്‍ പരസ്യം വരുന്ന ഇക്കാലത്ത് മാത്രം നമുക്ക് മനസ്സിലാവുന്ന, കാലം തെറ്റി മുമ്പേ പിറന്ന 'ദശരഥം', തടവറയുടെ ഇരുള്‍മുറിയില്‍ ഒരു ജീവിതത്തിന്റെ മുഴുവന്‍ അര്‍ഥവും നിശãബ്ദതകൊണ്ടും അറുത്തു മുറിച്ച വാക്കുകള്‍ കൊണ്ടും ധ്വനിപ്പിക്കുന്ന 'സദയം' എന്നിവ അതിനാടകീയതയിലേക്ക് വഴുതിവീഴാത്ത വൈകാരികതയുടെ വിവേകപൂര്‍ണമായ ആവിഷ്കാരത്തിലൂടെ നമ്മെ അനുഭവിപ്പിച്ച ചിത്രങ്ങളായിരുന്നു. സഹനങ്ങളും ദുരന്തങ്ങളും നിറഞ്ഞ ജീവിതത്തെ വാക്കുകളിലേക്ക് പകര്‍ത്താന്‍ അസാമാന്യമായ കഴിവുള്ള ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ സിബി മലയിലിനെ ഏറെ സഹായിച്ചിട്ടുണ്ട്. അവര്‍ അക്ഷരങ്ങളില്‍ തീര്‍ത്ത വൈകാരികലോകം ശില്‍പഭദ്രതയുള്ള ഒരു ക്രാഫ്റ്റ്സ്മാന്റെ കൈയൊതുക്കത്തോടെ അദ്ദേഹം അഭ്രപാളിയിലേക്കു പകര്‍ത്തി. മൂന്നാംകിട മെലോഡ്രാമകളായി അവ നശിച്ചുപോവാതിരിക്കാന്‍ സിബിയുടെ വിവേകങ്ങള്‍ സഹായിച്ചു.
ആ സിബി ഇപ്പോള്‍ സിനിമയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. നാല്‍പതോളം സിനിമകള്‍. 1985ല്‍ 'മുത്താരംകുന്ന് പി.ഒ'യിലൂടെ അരങ്ങേറ്റം. പില്‍ക്കാലത്ത് നല്ല ചിത്രമെടുക്കാന്‍ സാധ്യതയുള്ള ആളാണ് എന്ന ഒരു സൂചനയും തന്നില്ല ആദ്യചിത്രം. എന്നാല്‍ തുടര്‍ന്ന് ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ കിട്ടിയപ്പോള്‍ ഭാഗ്യജാതകം തെളിഞ്ഞു. ലോഹി സംവിധായകനായപ്പോള്‍ മറ്റുള്ള എഴുത്തുകാരെ വെച്ച് എടുത്ത സിനിമകളൊന്നും സിബി സ്പര്‍ശമില്ലാത്ത, ഉള്ളുപൊള്ളയായ കെട്ടുകാഴ്ചകളായി. 'ഉസ്താദ്' പോലെയുള്ള അതിക്രമങ്ങളും നാം കാണേണ്ടിവന്നു. (ഷാജികൈലാസിന്റെ പരകായപ്രവേശമായിരുന്നു അതെന്ന് ഉപശാലാസംസാരം). ഫ്ലാഷ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, അമൃതം, ജലോല്‍സവം എന്നിവ സിബിചിത്രങ്ങള്‍ തന്നെയോ എന്ന് നാം സംശയിച്ചു. ജീവിതമറിയുന്ന എഴുത്തുകാരന്റെ അഭാവത്തില്‍ കഴിവുകള്‍ പാഴായി പോവുന്ന ഹതാശനായ സംവിധായകപ്രതിഭയെ നോക്കി മലയാളിപ്രേക്ഷകന്‍ സഹതപിച്ചു.
ഒടുവില്‍ കരിയറിന്റെ 25ാംവര്‍ഷത്തില്‍ സിബി ഒരു സിനിമയുമായി വന്നിരിക്കുന്നു. താരങ്ങളില്ലാത്ത 'അപൂര്‍വരാഗം'. മുതിര്‍ന്ന സംവിധായകരും സൂപ്പര്‍താരങ്ങളും ചേര്‍ന്ന് മലയാള സിനിമയുടെ ശവപ്പെട്ടിക്ക് ആണി ആഞ്ഞടിക്കുമ്പോഴാണ് സ്വാഗതാര്‍ഹമായ ഒരു സംരംഭവുമായി സിബി വരുന്നത്. മുഖ്യധാരാ സിനിമയുടെ നാണംകെട്ട അപചയത്തില്‍ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' പോലെ പ്രസക്തമായ ഒരു ചിത്രമാണ് 'അപൂര്‍വരാഗം'. മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ചില പതിവുകളെ രസകരമായി അട്ടിമറിക്കുന്നുണ്ട് ഈ ചിത്രം. ബോളിവുഡിലെ മള്‍ട്ടിപ്ലക്സ് പരീക്ഷണചിത്രങ്ങളെ പോലെ പ്രമേയത്തിലും അവതരണത്തിലും നൂറ്റൊന്നാവര്‍ത്തിച്ച ക്ലീഷേകളെ കുടഞ്ഞുകളയാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട് ഇതില്‍. വസന്തബാലനും ശശികുമാറും സമുദ്രക്കനിയും മറ്റും തമിഴിലും വിശാല്‍ ഭരദ്വാജ്, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ ബോളിവുഡിലും ചെറുപ്പക്കാരായ താരങ്ങളെ വെച്ച് വിസ്മയദൃശ്യങ്ങള്‍ തീര്‍ക്കുമ്പോള്‍ 'പോക്കിരിരാജ'യും 'ചട്ടമ്പിനാടും' കളിക്കുന്ന തിയറ്ററുകള്‍ ലജ്ജിച്ച് ലജ്ജിച്ച് പൂട്ടിപ്പോയ സമകാലിക കേരളീയ സാഹചര്യത്തില്‍ ഇത്തരമൊരു സിനിമ പ്രേക്ഷകര്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നത് പ്രത്യാശ പകരുന്ന കാഴ്ച തന്നെയാണ്.
സിബിയെ പോലുള്ള സംവിധായകരെല്ലാം താരങ്ങളെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കുന്ന കാലത്ത് പ്രമേയത്തിന്റെ ബലത്തില്‍ ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ അദ്ദേഹം മുതിര്‍ന്നത് എന്തുകൊണ്ടും നന്നായി. താരങ്ങളുടെ പ്രതിച്ഛായകള്‍ക്കനുസരിച്ച് തുന്നിച്ചെടുക്കുന്ന റെഡിമെയ്ഡ് കഥാപാത്രങ്ങളെയാണ് നാം ഇപ്പോള്‍ പൊതുവെ കണ്ടുപോരുന്നത്. കൂടെ നില്‍ക്കുന്നവര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന ത്യാഗരാജന്മാരായ കഥാപാത്രങ്ങള്‍, വായുവില്‍ നാലും അഞ്ചുംപേരെ പുഴക്കിയെറിയുന്നവര്‍, നാല്‍പതുകള്‍ കടന്നിട്ടും നായികക്കു ചുറ്റും ചില്ലറ വേലകളുമായി നടക്കുന്നവര്‍(പാപ്പീ അപ്പച്ചാ എന്നു വിളിച്ച് കരഞ്ഞുപോവും പല വേലകളും കണ്ടാല്‍) വേറിട്ട ഒരു ചിന്ത, വേറിട്ട ഒരു കാഴ്ച അവിടെ അസാധ്യമാവുന്നു. ഒരു നല്ല ചിത്രം ആസ്വദിക്കാനുള്ള മലയാളിപ്രേക്ഷകന്റെ സംവേദനക്ഷമതയെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടാണ് ഇവിടെ മുഖ്യധാരാ സിനിമകള്‍ പിറവിയെടുക്കുന്നത്. അതിനിടയില്‍ ഒരാശ്വാസമായി 'അപൂര്‍വരാഗം'. കുറ്റങ്ങളും കുറവുകളുമില്ലാത്ത സിനിമയാണ് ഇതെന്നല്ല ഇപ്പറഞ്ഞതിന് അര്‍ഥം. ഒരു ദോഷൈകദൃക്കിന്റെ കണ്ണുകള്‍ ഈ സിനിമ കാണുമ്പോള്‍ ഞാന്‍ അടച്ചുവെക്കുന്നത് ഇത്തരം പല കാരണങ്ങളാലാണ്. അപ്രതീക്ഷിതമായ ചില വളവുകളും തിരിവുകളുമുള്ള കഥ 'എഡ്ജ് ഓഫ് ദ സീറ്റ് സസ്പെന്‍സ് ' നിലനിര്‍ത്തി പറഞ്ഞുപോവുന്നുണ്ട്. അകാലത്തില്‍ ജീവിതം വിട്ടിറങ്ങിപ്പോയ സന്തോഷ് ജോഗി തന്റെ വേഷം പതിവുപോലെ ഭംഗിയാക്കി. എന്നാല്‍ നിത്യാമേനോന്റേതായി നാം കേള്‍ക്കുന്ന ശബ്ദം ആ കഥാപാത്രത്തിന്റെ വ്യക്തിത്വ പ്രകാശനത്തിന് ഉതകുന്നില്ല. 'ഭ്രമര'ത്തിനും 'ആഗതനും' ശേഷം അജയന്‍ വിന്‍സെന്റിന്റെ ക്യാമറ അദ്ഭുതങ്ങളൊന്നും കാട്ടിത്തരുന്നില്ല. മാരകമായ കളികളിലൂടെ സ്വപ്നസ്വര്‍ഗങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന യുവത്വത്തിന്റെ അപകടങ്ങള്‍ നിറഞ്ഞ ഇരുണ്ട ലോകത്തെ അനുഭവിപ്പിക്കാന്‍ ലൈറ്റിംഗ് പാറ്റേണിലും മറ്റും ചില പരീക്ഷണങ്ങള്‍ ആവാമായിരുന്നു എന്നു തോന്നി.
പൊതുവെ വൈകാരികതക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇമോഷണല്‍ ഡ്രാമകള്‍ ആണല്ലോ സിബിചിത്രങ്ങള്‍. തന്റെ പതിവുകളില്‍ നിന്നും വിട്ടുമാറി ഒരു സ്വയം അഴിച്ചുപണിക്ക് അദ്ദേഹം മുതിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. 'അപൂര്‍വരാഗ'ത്തില്‍ മനസ്സിന്റെ വിലോലതലങ്ങളെ സ്പര്‍ശിക്കുന്ന വൈകാരികതക്ക് അല്ല പ്രാമുഖ്യം. ഭ്രാന്തമായ സ്വപ്നങ്ങളുമായി ഉപരിപ്ലവമായി ജീവിതത്തെ കാണുന്ന യുവജനതയുടെ ആത്മനശീകരണപ്രവണതകളിലാണ്. സത്യന്‍ അന്തിക്കാട് ഒക്കെ ഇപ്പോഴും പഴയ പച്ചക്കറിക്കടയില്‍ തന്നെ ഇരിക്കുമ്പോഴാണ് സിബിയുടെ ഈ ചുവടുമാറ്റം എന്നോര്‍ക്കുക. തികച്ചും സാത്വികം എന്നു വിശേഷിപ്പിക്കാവുന്ന സിനിമകള്‍ സംവിധാനം ചെയ്ത സിബി താരങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രമേയസ്വീകരണത്തിലും പാലിച്ച ഈ പുതുമ മുതിര്‍ന്ന മറ്റുള്ള സംവിധായകരെ ഒരു ആത്മപരിശോധനക്കു പ്രേരിപ്പിക്കുമെങ്കില്‍ അത്രയും നല്ലത്. പുതിയവര്‍ കടന്നുവരാതിരിക്കാന്‍ തലമുതിര്‍ന്ന സിനിമക്കാര്‍ വാതില്‍ അകത്തുനിന്ന് തള്ളിപ്പിടിച്ചിരിക്കുന്ന ഈ കാലത്ത് മുഖ്യധാരാ സിനിമയുടെ ജാതകം മാറ്റിയെഴുതാന്‍ 'അപൂര്‍വരാഗ'വും 'മലര്‍വാടി'യും അവ പരിചയപ്പെടുത്തിയ താരങ്ങളും ഉതകുമെങ്കില്‍ കാലത്തിന്റെ അനിവാര്യമായ നിയോഗം പോലെ നല്ല സിനിമയുടെ യുഗം കറങ്ങിത്തിരിഞ്ഞുവരാനിടയുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം.

Sunday, July 18, 2010

മലയാള സിനിമയില്‍ പുതിയ ആര്‍ട്സ് ക്ലബ്?

ചരിത്രത്തിന്റെ ചലിക്കുന്ന ചിത്രമാണ് ചലച്ചിത്രം എന്നു പറയാമോ? ഒരു സവിശേഷ കാലഘട്ടത്തില്‍ മലയാളി എങ്ങനെ ജീവിച്ചിരുന്നുവെന്നതിന്റെ ചരിത്രരേഖയായി പില്‍ക്കാലത്ത് സിനിമയെ വായിച്ചെടുക്കാമോ? സി.വി. രാമന്‍പിള്ളയുടെ കൃതികള്‍ വായിക്കുമ്പോള്‍ ഒരു നൂറ്റാണ്ടു മുമ്പുള്ള കേരളത്തെ വായിച്ചെടുക്കാവുന്നതുപോലെ, ഉറൂബിന്റെ 'സുന്ദരികളും സുന്ദരന്മാരും' വായിക്കുമ്പോള്‍ മുപ്പതുകള്‍ മുതല്‍ അറുപതുകള്‍ വരെയുള്ള ഏറനാടന്‍, വള്ളുവനാടന്‍ മലയാളിയുടെ വികാരങ്ങള്‍ മനസ്സിലാക്കാന്‍ കഴിയുന്നതുപോലെ അതതു കാലത്തിന്റെ കണ്ണീരും വിയര്‍പ്പും ചോരയും പതിഞ്ഞു നില്‍പ്പുണ്ടാവുമോ സെല്ലുലോയ്ഡില്‍? അങ്ങനെയാണെങ്കില്‍ കഴിഞ്ഞ പത്തുകൊല്ലത്തെ കേരളീയ യുവത്വത്തിന്റെ വേദനകളും വിചാരങ്ങളും എങ്ങനെയാവും പില്‍ക്കാലത്ത് വായിച്ചെടുക്കുക? ഈ കാലയളവില്‍ കേരളത്തില്‍ യുവത്വം ഇല്ലായിരുന്നു എന്നു വിധിക്കുമോ ചരിത്രകാരന്മാര്‍? അതിനാണ് സാധ്യത കൂടുതല്‍.
ഏതാണ്ട് ഈ കാലത്താണ് മലയാളി യുവാക്കള്‍ കൂട്ടത്തോടെ ഹൈടെക് നഗരങ്ങളിലേക്ക് ചേക്കേറിയത്. അവിടെ അവര്‍ ഒരു പുതിയ ജീവിതത്തെ നേരിട്ടു. ചെന്നുപെട്ട ലോകത്തിന്റെ വിസ്തൃതിയില്‍ വിസ്മയിച്ചു. കടുത്ത മാനസികസമ്മര്‍ദങ്ങളുള്ള ബി.പി.ഒ ജോലികള്‍ക്കിടയില്‍ അവര്‍ ജീവിതം അതിന്റെ വിചിത്രമായ അര്‍ഥങ്ങളില്‍ ആഘോഷിച്ചു. നാട്ടില്‍ തന്നെ നിന്നവര്‍ കൂടുതല്‍ കൂടുതല്‍ കരിയറിസ്റ്റുകളായി. പുരോഗമനപ്രസ്ഥാനങ്ങളുടെ അണികളാവേണ്ടിയിരുന്ന ഒരു ബഹുഭൂരിപക്ഷം, ലോകത്തെ പുറത്താക്കി വാതിലടച്ച് വീട്ടിലോ ഓഫീസിലോ ഇരുന്ന് ഞാനും കെട്ട്യോളും കുട്ട്യേളും എന്ന് പരാധീനത പറഞ്ഞു. ഒരു വിഭാഗം ചെറുപ്പക്കാരെ വിധ്വംസകര്‍ വലവീശിപ്പിടിച്ചു. അവര്‍ വെറുതെ കിട്ടിയ ബൈക്കിനും പോക്കറ്റ്മണിക്കും വേണ്ടി നാടൊട്ടുക്ക് ബോംബ് നിര്‍മിച്ചും അന്യന്റെ കൈയും തലയും വെട്ടിയും മസ്തിഷ്ക പ്രക്ഷാളനം ചെയ്യപ്പെട്ട ന്യൂനപക്ഷ യുവതയുടെ പ്രതിനിധികളായി. ഇങ്ങനെ പല വിഭാഗങ്ങളില്‍ പെട്ട കേരളീയ യുവാക്കളുടെ കണ്ണീരും പുഞ്ചിരിയും പ്രണയവും കാമവും പകയും പ്രതികാരവും പ്രതിഫലിക്കാതെ കണ്ണടച്ചിരിക്കുകയായിരുന്നു നമ്മുടെ സെല്ലുലോയ്ഡ്.
ഈ തലമുറയുടെ വികാരപ്രപഞ്ചത്തിലേക്ക് മലയാള സിനിമ ഒരു വാതിലും തുറന്നിട്ടില്ല. പകരം നാല്‍പതുകളും അമ്പതുകളും പിന്നിട്ട താരങ്ങളുടെ പലവിധത്തിലുള്ള പ്രകടനങ്ങള്‍ അവിടെ നിറഞ്ഞു. യുവാക്കളായ സര്‍ഗാത്മക, സാങ്കേതിക പ്രവര്‍ത്തകര്‍ക്കു മുന്നില്‍ മലയാള സിനിമ എല്ലാ വാതിലുകളും കൊട്ടിയടച്ചു. സിനിമയിലേക്കു പ്രവേശിക്കാന്‍ സംഘടനകള്‍ ചെറുപ്പക്കാരില്‍നിന്ന് ലക്ഷങ്ങളുടെ ഹഫ്ത പിരിച്ചു. അങ്ങനെ ഒരു തലമുറയുടെ വൈകാരിക ചരിത്രം മലയാളത്തിന്റെ അഭ്രശരീരത്തില്‍ അടയാളപ്പെടാതെ കിടന്നു. ചരിത്രപരമായ ആ പാപത്തില്‍നിന്ന് ഒളിച്ചോടാന്‍ കഴിയില്ല, ഇന്നും ഉടയാതെ എഴുന്നുനില്‍ക്കുന്ന നമ്മുടെ വിഗ്രഹങ്ങള്‍ക്കൊന്നും.
ഇവിടത്തെ പ്രേക്ഷകര്‍ ആ സമയത്ത് തമിഴ് സിനിമയിലെ യുവത്വത്തിന്റെ പ്രകടനങ്ങള്‍ക്കായി കണ്‍പാര്‍ത്തുനിന്നു. അയല്‍പക്കത്തെ യുവപരീക്ഷണങ്ങള്‍ ഇവിടെ നാം കൈയടിച്ച് വിജയിപ്പിച്ചു. പ്രണയമോ യൌവനത്തിന്റെ ഊര്‍ജസ്വലതയുള്ള മറ്റു വികാരങ്ങളോ മിന്നിമറിയുന്ന മുഖങ്ങള്‍ക്കായി കാത്തിരിക്കുകയായിരുന്നു നാം. അതുകൊണ്ടായിരിക്കണം ഒരു മലയാളിപ്പയ്യന്‍ ഒരു പെണ്‍കുട്ടിയുടെ മുഖം കണ്ട് പ്രണയാതുരനായി ചിരിക്കുന്നത് കണ്ട് കോഴിക്കോട് അപ്സര തിയറ്ററിലെ ആയിരത്തോളം വരുന്ന പ്രേക്ഷകരില്‍നിന്ന് ഒരാരവമുയര്‍ന്നത്. ചിരി വിരിയുന്ന അവളുടെ കവിളിന്റെ ക്ലോസപ് ദൃശ്യവും അവന്റെ നോട്ടവും ആ പ്രേക്ഷകര്‍ ആസ്വദിച്ചുവെന്ന് വ്യക്തം.
പ്രമേയത്തിലോ ദൃശ്യപരിചരണത്തിലോ പുതുമയൊന്നുമില്ലെങ്കിലും 'മലര്‍വാടി ആര്‍ട്സ് ക്ലബ്'മലയാള മുഖ്യധാരാ സിനിമയുടെ അഭിശപ്തമായ വര്‍ത്തമാനത്തില്‍ സവിശേഷമായ പ്രാധാന്യമുള്ള ചിത്രമാണ്. അമ്പതുകള്‍ കടന്ന അണിയറശില്‍പികളും താരങ്ങളും സാങ്കേതികപ്രവര്‍ത്തകരും ചേര്‍ന്ന് നിര്‍മിച്ച കാമ്പസ് സിനിമകള്‍ പോലും അവരറിയാത്ത ഒരനുഭവലോകത്തിന്റെ അപരിചിതമായ ആവിഷ്കാരങ്ങളായിരുന്നു. ആ പരിമിതി അത്തരം സിനിമകള്‍ക്ക് ഉണ്ടായിരുന്നു. പുതുമുഖങ്ങളായ താരങ്ങളെ വെച്ച് ഒരു കഥ പറഞ്ഞ് ചിത്രം വിജയിപ്പിക്കാമെന്ന് വിനീത് ശ്രീനിവാസന്‍ തെളിയിച്ചിരിക്കുന്നു. ഇത് ഒരു ശുഭസൂചനയാണ്. ഒരു പക്ഷേ വരാനിരിക്കുന്ന പരിവര്‍ത്തനങ്ങളുടെ തുടക്കമായിരിക്കും മലര്‍വാടി. പുതിയവര്‍ വരുന്നില്ല, ഇവിടെ ഞങ്ങളേയുള്ളൂ എന്നാണ് നമ്മുടെ സിനിമക്കാര്‍ പറഞ്ഞുകൊണ്ടിരുന്നത്. സൂപ്പര്‍താരങ്ങള്‍ പൊയ്ക്കാലുകളില്‍ കെട്ടിപ്പൊക്കിയ ഗോപുരാകാരങ്ങള്‍ക്ക് ചെറിയ ഇളക്കം തട്ടിക്കാന്‍ ഇതുപോലുള്ള ചെറുസംരംഭങ്ങള്‍ക്കു കഴിഞ്ഞാല്‍ മലയാള സിനിമയുടെ ഗതി മാറും. മുതിര്‍ന്ന നടന്‍ മധു ഇന്നലത്തെ മാതൃഭൂമിയില്‍ പറഞ്ഞതുപോലെ ഇതിനെയൊരു ചക്രമായി കാണുക. അത് കറങ്ങിത്തിരിഞ്ഞു വരും. അതുവരെ കാത്തിരിക്കുക. നല്ല സിനിമയുടെ മലയാളക്കാലം മടങ്ങിവരുക തന്നെ ചെയ്യും. പുനലൂര്‍ ബാലന്‍ പാടിയതുപോലെ ''എല്ലാം നശിച്ചുപോയിട്ടില്ല, പോകില്ല, വീണ്ടുമുല്‍ഫുല്ലമാം....''
തമിഴിലെ ചില ആണ്‍കൂട്ട് സിനിമകളുടെ നിഴല്‍ വീണുകിടപ്പുണ്ട് ചിത്രത്തിന്റെ പല ഫ്രെയിമുകളിലും. പ്രത്യേകിച്ചും സുബ്രഹ്മണ്യപുരം, ബോയ്സ് തുടങ്ങിയ ചിത്രങ്ങള്‍ നമുക്ക് ഓര്‍മ വരും. എങ്കിലും വടക്കേ മലബാറിലെ ചെറുപ്പക്കാരുടെ സൌഹൃദത്തിന്റെ ഊഷ്മളതയും ഇഴയടുപ്പവും സ്വാഭാവികത ചോരാതെ പകര്‍ത്താന്‍ ശ്രമിച്ചിട്ടുണ്ട്. മലയാള സിനിമക്ക് ഇതുവരെ പരിചയമില്ലാതിരുന്ന മുഖങ്ങളാണ് ഈ ചിത്രത്തില്‍. അഹ്മദ് ജലാലുദ്ദീന്‍, ജോണ്‍ ഡ്യുക്മാന്‍, രമേഷ് കൃഷ്ണന്‍ തുടങ്ങിയ പുതുതാരങ്ങള്‍ തുടക്കക്കാരുടെ പതര്‍ച്ചകളില്ലാത്ത പ്രകടനം കാഴ്ചവെക്കുന്നു. പുതിയ ഒരു ആര്‍ട്സ് ക്ലബിന്റെയും കൂട്ടായ്മയുടെയും തുടക്കമാവട്ടെ ഈ ചിത്രം.
ചിത്രത്തിന്റെ പശ്ചാത്തലത്തില്‍ നിന്ന് നല്ല ഒരു പ്രമേയം വളര്‍ത്തിയെടുക്കാമായിരുന്നു. വടക്കന്‍ കേരളത്തിലെ ഒരു ഗ്രാമത്തിലെ അഞ്ചു ചെറുപ്പക്കാരെ കേന്ദ്രീകരിച്ചുള്ളതാണ് കഥ. പഠനം കഴിഞ്ഞ് ജോലി നോക്കേണ്ട പ്രായത്തില്‍ അവര്‍ ഇടത്താവളമായി കാണുന്നത് തങ്ങളുടെ ചില്‍ഡ്രന്‍സ് ക്ലബ് ആയ മലര്‍വാടിയാണ്. ക്ലബിന്റെ ഇന്നത്തെ സ്ഥിതി പരിതാപകരമാണ്. പുതുതലമുറയില്‍പെട്ട കുട്ടികള്‍ കൂട്ടായ പ്രവര്‍ത്തനങ്ങളില്‍ താല്‍പര്യം കാണിക്കുന്നില്ല. അവരെ ഒരു രാഷ്ട്രീയകക്ഷി വാടകക്കെടുത്ത് തങ്ങളുടെ താല്‍പര്യങ്ങള്‍ക്ക് ഉപയോഗിക്കുകയാണ്. ചെഗുവേരയുടെയും സ്റ്റാലിന്റെയും ചിത്രം പതിച്ച ഓഫീസ് സി.പി.എമ്മിന്റേതു തന്നെയായിരിക്കും. പാര്‍ട്ടിക്കുവേണ്ടി സ്കൂള്‍ അടപ്പിക്കാനും സ്കൂട്ടര്‍ കത്തിക്കാനും ഹര്‍ത്താല്‍ വിജയിപ്പിക്കാനും പോകുന്നുണ്ട് അവര്‍. (അതുകൊണ്ടുതന്നെ വലിയ ചിന്താശേഷിയോ രാഷ്ട്രീയബോധമോ ഒന്നുമുള്ളവരല്ല അവരെന്ന് പ്രേക്ഷകന് നിശ്ചയമായും അനുമാനിക്കാം. )''അരിയും പച്ചക്കറീം തമിഴ്നാട്ടില്‍ നിന്നു കൊണ്ടുവരുന്നതുപോലെ പാര്‍ട്ടിക്ക് അണികളെയും അവിടെ നിന്നു തന്നെ കൊണ്ടുവരേണ്ടി വരുമോ'' എന്ന് ആശങ്കപ്പെടുന്നുണ്ട് ആ പാര്‍ട്ടിയുടെ പ്രാദേശിക നേതാവ്. അതില്‍ ഒരു ശ്രീനിവാസന്‍ ടച്ച് ഉണ്ട്. ഒരിടത്ത് നോക്കുകൂലി ചോദിക്കാനെത്തുന്ന ട്രേഡ് യൂണിയന്‍ പ്രവര്‍ത്തകരെ കാണിക്കുന്നുണ്ട്. അവരുമായുള്ള വാഗ്വാദത്തിനിടെ അവരെ നിയന്ത്രിക്കുന്ന ഹൈക്കമാന്‍ഡിനെപ്പറ്റി നാം കേള്‍ക്കുന്നു. നോക്കുകൂലി വാങ്ങരുതെന്ന് ഹൈക്കമാന്‍ഡ് പറഞ്ഞിട്ടുണ്ടല്ലോ എന്ന്. സൂചിപ്പിക്കുന്നത് സി.ഐ.ടി.യുവിനെ ആണെങ്കില്‍ എന്തുകൊണ്ട് ഹൈക്കമാന്‍ഡ്? ഒരു പക്ഷേ ബാലന്‍സിംഗ് ആയിരിക്കും. കാഴ്ചയിലെ കല്ലുകടികള്‍ അങ്ങനെ പലതുണ്ടെങ്കിലും ഇത്തരമൊരു സംരംഭം മലയാള സിനിമയില്‍ നവ്യമായ ചില കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തുന്നുവെങ്കില്‍ അത്രയും നന്ന്.
കണ്ട സിനിമകളുടെ ഛായയില്ലാത്ത പ്രമേയങ്ങളും പുതിയ ദൃശ്യപരിചരണരീതിയും ഫലപ്രദമായി വിനിയോഗിച്ചാല്‍ വിനീത് മലയാളത്തിലെ പുതുതലമുറ ചലച്ചിത്രകാരന്മാരില്‍ ഒരാളായി മാറുമെന്ന സൂചന ഈ ചിത്രത്തിലുണ്ട്. at the age of 25, I've got my vein and blood full of cinema എന്ന് സ്വന്തം ബ്ലോഗില്‍ (http://vineethsreenivasan.wordpress.com/ )വിനീത് പ്രഖ്യാപിക്കുന്നുണ്ട്. യുവത്വത്തിന്റെ തുടിപ്പുകളില്ലാതെ ജരാനരകള്‍ ബാധിച്ച് മൃതപ്രായമായി കഴിയുന്ന മലയാള സിനിമക്ക് ഈ 25കാരന്റെ വരവ് എന്താണ് നല്‍കുക എന്ന് കാത്തിരുന്നു തന്നെ കാണാം. ബ്ലോഗും ഫേസ്ബുക്കും ഉപയോഗിക്കുന്ന, പ്രേക്ഷകരുമായി സംവദിക്കാന്‍ സൈബര്‍സ്പേസിനെ കൂടി ഉപയോഗപ്പെടുത്തുന്ന നവതലമുറചലച്ചിത്രകാരന്മാര്‍ മലയാളത്തില്‍ ഇല്ലെങ്കിലും ബോളിവുഡില്‍ ഇഷ്ടം പോലെ ഉണ്ട്. (http://passionforcinema.com/) ഡയറിപോലെ വേഡ്പ്രസ് ബ്ലോഗ് എഴുതി എല്ലാ കമന്റ്സിനും മറുപടി പറഞ്ഞ് സൈബര്‍സ്പേസില്‍ സജീവസാന്നിധ്യമാണ് വിനീത്. സ്വന്തം രക്തത്തിലും സിരയിലും നിറയെ സിനിമയുള്ള കേരളീയയൌവനത്തിന്റെ ഒറ്റപ്പെട്ട ഒരു ഉദാഹരണമാവരുത് വിനീത് എന്നാണ് വിനീതനായ ഈ പ്രേക്ഷകന്റെ ആഗ്രഹം.

Friday, July 9, 2010

ദിസ് ടൈം ഫോര്‍ ജാഫര്‍ക്ക

ഷക്കീരയുടെ വക്കാ വക്കായുടെ മലപ്പുറം പാരഡി ഇ-മെയിലായി കിട്ടിയത് കഴിഞ്ഞ ആഴ്ചയാണ്. ആമിനാമിനാ ബെക്കം ബെക്കം വാ വാ എന്ന വിളി കേട്ട് ദിസ് ടൈം ഫോര്‍ ജാഫര്‍ക്കാ എന്ന് പ്രഖ്യാപിക്കുകയാണ് ആമിന. ആഫ്രിക്ക എന്ന പദത്തിന്റെ ശബ്ദത്തിനു സമാനമായ പേരു കണ്ടെത്തിയ പാരഡിക്കാരന്റെ രസികത്വത്തില്‍ നമുക്ക് അല്‍പനേരം ചിരിച്ചു മറിയാം. പക്ഷേ ഫുട്ബാള്‍ ലഹരി നെഞ്ചില്‍ നിറയുന്ന ലോകകപ്പ് കാലത്ത് ജാഫര്‍ എന്ന പേരു കേള്‍ക്കുമ്പോള്‍ ചിരിയല്ല വരുന്നത്. സിരകളിലൂടെ സോക്കര്‍ കുതറിനീങ്ങുന്ന കളിരാവുകളില്‍ ശരീരത്തിലെ ഇന്ദ്രിയങ്ങളെല്ലാം പ്രകൃതിയിലേക്ക് തുറന്നിട്ട് കിടിലം കൊള്ളിക്കുന്ന ആരവം മുഴക്കാന്‍ സ്വാതന്ത്ര്യമുള്ള മലയാളിക്ക്, ജാഫറിന്റെ വേദന അതിന്റെ തീവ്രതയില്‍ ഉള്‍ക്കൊള്ളാന്‍ കഴിയണമെന്നില്ല. ഫുട്ബാള്‍ ആയാലും സിനിമയായാലും അവ നാം ശ്വസിക്കുന്നത് തുറന്നിട്ട ഒരു ലോകത്തിന്റെ വിശാലമായ ആകാശത്തിനു ചുവട്ടില്‍ ഇരുന്നുകൊണ്ടാണ്. അതുകൊണ്ടാണ് പറഞ്ഞത്, മനസ്സിലാവില്ല നമുക്ക് ജാഫര്‍ പനാഹിയുടെ വിഹ്വലതകള്‍. അടഞ്ഞ സമൂഹത്തിന്റെ കട്ടിയിരുട്ടില്‍ കഴിയുന്നതിനെപ്പറ്റി അയാള്‍ പേര്‍ത്തും പേര്‍ത്തും പറയുന്ന കാര്യങ്ങള്‍ അതിന്റെ ഗൗരവത്തോടെ മനസ്സിലാവില്ല നമുക്ക്.
രണ്ടോ മൂന്നോ കൊല്ലം മുമ്പുള്ള ചലച്ചിത്രമേളയില്‍ തിരുവനന്തപുരം കൃപ തിയറ്ററിന്റെ ബാല്‍ക്കണിയില്‍നിന്ന് 'ഓഫ്‌സൈഡ്'കണ്ടിറങ്ങുമ്പോള്‍ രസികനായ ഒരു ഡെലിഗേറ്റ് അഭിപ്രായം പറഞ്ഞത് ജാഫര്‍ക്കാന്റെ പടങ്ങള്‍ ഇനി വിടാതെ കാണണം എന്നായിരുന്നു. ദ വൈറ്റ് ബലൂണ്‍, ദ മിറര്‍, ദ സര്‍ക്കിള്‍ തുടങ്ങിയ മികച്ച സിനിമകളിലൂടെ ഇറാനിയന്‍ നവതരംഗത്തിന്റെ ശക്തനായ പ്രയോക്താവായ ജാഫര്‍ പനാഹിയെ അയാള്‍ ആദ്യമായി അറിയുകയായിരുന്നിരിക്കണം. മേളയുടെ ഒടുവിലത്തെ ദിനം വീണുകിട്ടിയ സിനിമയായിരുന്നു അത്. ഡോക്യുമെന്ററിയാണോ ഫിക്ഷന്‍ ആണോ എന്ന തീര്‍പ്പില്ലായ്മയായിരുന്നു 'ഓഫ്‌സൈഡ്' കാണുമ്പോള്‍ എല്ലാവരിലും. ഇറാനില്‍ ചിത്രീകരിച്ച ഈ സിനിമക്ക് അവിടെ പ്രദര്‍ശനാനുമതി നിഷേധിക്കപ്പെട്ടിരുന്നു. എങ്ങനെയെങ്കിലും ഫുട്ബാള്‍ കാണണമെന്ന് ആഗ്രഹിച്ച മകളില്‍നിന്ന് പ്രചോദനമുള്‍ക്കൊണ്ടാണ് ജാഫര്‍ ഈ സിനിമ നിര്‍മിച്ചിരിക്കുന്നത്. മകള്‍ക്ക് സ്‌റ്റേഡിയത്തില്‍ പ്രവേശനാനുമതി നിഷേധിക്കപ്പെട്ടത് ഇങ്ങനെയൊരു വിഷയം തെരഞ്ഞെടുക്കാന്‍ അദ്ദേഹത്തെ പ്രേരിപ്പിച്ചു. 1979ലെ ഇസ്‌ലാമിക വിപ്ലവത്തിനുശേഷം പാസാക്കപ്പെട്ട നിയമപ്രകാരം സ്ത്രീകളെ ലൈവ് ഫുട്ബാള്‍ കാണുന്നതില്‍ നിന്നും വിലക്കിയിട്ടുണ്ട്.
2006ലെ ഫിഫ ലോകകപ്പിലേക്കുള്ള ക്വാളിഫയിംഗ് മാച്ച് കളിക്കുകയാണ് ഇറാനും ബഹ്‌റൈനും. സ്ത്രീകളെ തെഹ്‌റാനിലെ സ്‌റ്റേഡിയത്തില്‍ വന്ന് കളി കാണാന്‍ ഇറാന്‍ ഭരണകൂടം അനുവദിക്കുന്നില്ല. ഒരു പെണ്‍കുട്ടി ആണ്‍വേഷം കെട്ടി കളി കാണാന്‍ ഇറങ്ങിത്തിരിക്കുന്നു. ആണുങ്ങളായ ഫുട്ബാള്‍ ആരാധകര്‍ക്കൊപ്പം അവള്‍ ബസില്‍ യാത്ര ചെയ്യുന്നു. അവള്‍ പെണ്ണാണെന്ന് ചിലര്‍ തിരിച്ചറിയുന്നുണ്ടെങ്കിലും അവര്‍ അത് ആരോടും പറയുന്നില്ല. എന്നാല്‍ സ്‌റ്റേഡിയത്തിലെ സുരക്ഷാ സംവിധാനത്തിനടുത്തെത്തിയപ്പോള്‍ അവള്‍ പിടിക്കപ്പെടുന്നു. അറസ്റ്റു ചെയ്യപ്പെട്ട മറ്റ് സ്ത്രീകള്‍ക്കൊപ്പം സൈനികരുടെ കാവലില്‍ ആരവങ്ങളുയരുന്ന സ്‌റ്റേഡിയത്തിനരികെ അടച്ചിട്ട കവാടത്തിനിപ്പുറം നില്‍ക്കേണ്ടി വരുന്നു അവള്‍ക്ക്. സൈനികരില്‍ ചിലര്‍ സ്ത്രീകള്‍ക്ക് കളിയുടെ തല്‍സമയ വിവരണം നല്‍കുന്നുണ്ട്. അതിനിടെ ഒരു പെണ്‍കുട്ടിക്ക് ടോയ്‌ലറ്റില്‍ പോവണം. എന്നാല്‍ സ്‌റ്റേഡിയത്തില്‍ സ്ത്രീകള്‍ക്ക് ടോയ്‌ലറ്റ് സൗകര്യമില്ല. അവര്‍ക്ക് പ്രവേശനമില്ലാത്ത ഇടമാണല്ലോ അത്. (ലിംഗനീതിയെപ്പറ്റി വാതോരാതെ സംസാരിക്കുന്ന കേരളത്തിലെ മൂത്രപ്പുരകളുടെ അവസ്ഥയും മറ്റൊന്നല്ലെന്ന് മിഠായിത്തെരുവിലെ പെണ്‍കൂട്ട് സമരത്തിലൂടെയാണ് നാലുപേരറിഞ്ഞത്. ഇടക്കിടെ മൂത്രമൊഴിക്കാന്‍ പോവാതെ, ചായ കുടിക്കാതെ പണിയെടുക്കുന്ന യന്ത്രങ്ങളായതുകൊണ്ടാണ് ഇവിടെ പെണ്ണുങ്ങള്‍ക്ക് തൊഴില്‍ കൊടുക്കുന്നത്.) ഒരു ഫുട്ബാള്‍ താരത്തിന്റെ പോസ്റ്റര്‍ കൊണ്ട് മുഖം മറച്ച് അവളെ ഒരു സൈനികന്‍ ആണുങ്ങളുടെ മൂത്രപ്പുരയില്‍ എത്തിക്കുന്നു. അവിടെയുള്ളവരെ പുറത്താക്കിയും ആരും കടന്നുവരാതിരിക്കാന്‍ വഴിയടച്ചും അയാള്‍ അവള്‍ക്കു കാവല്‍ നില്‍ക്കുന്നു. മൂത്രപ്പുരയില്‍ നടന്ന ബഹളത്തിനിടെ അവള്‍ സ്‌റ്റേഡിയത്തിലേക്ക് പ്രവേശിക്കാന്‍ ശ്രമിക്കുന്നുണ്ടെങ്കിലും തന്നെ സഹായിച്ച സൈനികന്‍ പ്രശ്‌നത്തിലാവുമെന്ന് പേടിച്ച് തിരിച്ചുവരുകയാണ്.
കളിയുടെ രണ്ടാം പകുതിയില്‍ സ്ത്രീകളെ ബസില്‍ കയറ്റി വൈസ് സ്‌ക്വാഡ് ആസ്ഥാനത്തേക്കു കൊണ്ടുപോവുന്നതിനിടെ റേഡിയോവില്‍ കമന്ററി കേള്‍ക്കുന്നു. ഇറാന്‍ ബഹ്‌റൈന് എതിരെ ഒരു ഗോളിന് ജയിച്ചുവെന്നറിയുമ്പോള്‍ ബസില്‍ ആഹ്ലാദം തിരയടിച്ചുയരുന്നു. സ്ത്രീകളും സൈനികരും പാട്ടുപാടി ഉല്ലസിക്കുമ്പോള്‍ ആണ്‍വേഷം കെട്ടി നാം ആദ്യം കണ്ട പെണ്‍കുട്ടിയുടെ മുഖത്ത് ഒട്ടും സന്തോഷമില്ല. കാര്യം തിരക്കുമ്പോള്‍ അവള്‍ പറയുന്നു, ഇറാന്‍-ജപ്പാന്‍ മാച്ചിനിടെയുണ്ടായ സംഘര്‍ഷത്തില്‍ മരിച്ച സുഹൃത്തിന്റെ ഓര്‍മക്കു വേണ്ടിയാണ് താന്‍ ഈ മല്‍സരം കാണാന്‍ ഇറങ്ങിത്തിരിച്ചതെന്ന്.
സ്ത്രീകള്‍ക്ക് തുല്യനീതി നിഷേധിക്കുന്ന രാഷ്ട്രത്തെ പ്രതിക്കൂട്ടില്‍ നിര്‍ത്തുകയാണിവിടെ ജാഫര്‍ പനാഹി. അതുകൊണ്ടുതന്നെയാണ് ചിത്രം ഇറാനില്‍ നിരോധിക്കപ്പെട്ടത്. കഥ അവിടം കൊണ്ട് തീരുന്നില്ല. സംവിധായകന്റെ സഹനങ്ങള്‍ അവിടെ തുടങ്ങുകയായിരുന്നു. സത്യം പറയുന്ന ഏതു കലാകാരനോടും ഒരു സമഗ്രാധിപത്യഭരണകൂടം ചെയ്യുന്നതെല്ലാം ഇറാന്‍ ജാഫറിനോട് ചെയ്തു. തിയോക്രസിയില്‍ ഫാഷിസത്തിന് ഒരു മുറിയുണ്ട് എന്ന് ആ ചലച്ചിത്രകാരന്‍ അനുഭവിച്ചറിഞ്ഞു.
കഴിഞ്ഞ വര്‍ഷം ജൂലൈ മുപ്പതിന് ജാഫര്‍ അറസ്റ്റു ചെയ്യപ്പെട്ടു. തെരഞ്ഞെടുപ്പിനെ തുടര്‍ന്നുണ്ടായ സംഭവവികാസങ്ങളുമായി ബന്ധപ്പെട്ട ഭരണകൂട വിരുദ്ധ സിനിമയെടുക്കാന്‍ തുനിയുന്നു എന്നതായിരുന്നു ആരോപിക്കപ്പെട്ട കുറ്റം. പാസ്‌പോര്‍ട്ട് റദ്ദാക്കി വിദേശയാത്രാനുമതി നിഷേധിച്ചുകൊണ്ട് പിന്നീട് വിട്ടയച്ചു. അറുപതാമത് ബര്‍ലിന്‍ ചലച്ചിത്രമേളയില്‍ ഇറാനിയന്‍ സിനിമയെപ്പറ്റിയുള്ള സംവാദത്തില്‍ പങ്കെടുക്കാന്‍ കഴിഞ്ഞ ഫെബ്രുവരിയില്‍ അനുമതി നിഷേധിക്കപ്പെട്ടു. മാര്‍ച്ചില്‍ പിന്നെയും അറസ്റ്റു ചെയ്യപ്പെട്ടു. ഭാര്യയും മകളും പതിനഞ്ച് സുഹൃത്തുക്കളും ഒപ്പം അറസ്റ്റിലായി. മറ്റുള്ളവരെ രണ്ടു ദിവസത്തിനകം വിട്ടയച്ചെങ്കിലും ഇവിന്‍ ജയിലിന്റെ 209ാം നമ്പര്‍ മുറിയില്‍ കഴിയാനായിരുന്നു ജാഫറിന്റെ നിയോഗം. ചുമത്തപ്പെട്ട കുറ്റങ്ങള്‍ എന്താണെന്നു പോലും ജനതയോട് വിശദീകരിക്കാന്‍ ഭരണകൂടം തയാറായില്ല. വാള്‍ട്ടര്‍ സാലസ്, അബ്ബാസ് കിറസ്താമി, തമീമ മിലാനി, അസ്ഗര്‍ ഫര്‍ഹാദി (ഇക്കഴിഞ്ഞ തിരുവനന്തപുരം മേളയിലെ ജനപ്രിയചിത്രം 'എബൗട്ട് എല്ലി'യുടെ സംവിധായകന്‍) തുടങ്ങി ചലച്ചിത്രരംഗത്തെ പ്രമുഖര്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് ഭരണകൂടത്തോട് അഭ്യര്‍ഥിച്ചു. ഒരാഴ്ചക്കു ശേഷമാണ് വീട്ടിലേക്ക് ഒന്നു വിളിക്കാന്‍ ജാഫറിന് അനുമതി കിട്ടിയത്. മാര്‍ച്ച് മധ്യത്തോടെ അമ്പത് ഇറാനിയന്‍ സംവിധായകര്‍ അദ്ദേഹത്തെ മോചിപ്പിക്കണമെന്ന് അഭ്യര്‍ഥിച്ചുകൊണ്ട് നിവേദനമയച്ചു. സ്റ്റീവന്‍ സ്പീല്‍ബര്‍ഗ്, റോബര്‍ട്ട് ഡി നീറോ, മാര്‍ട്ടിന്‍ സ്‌കോര്‍സെസി, ഒലിവര്‍ സ്‌റ്റോണ്‍ തുടങ്ങിയ വിഖ്യാത ചലച്ചിത്രകാരന്മാര്‍ കത്തയച്ചു. ഈ വര്‍ഷത്തെ കാന്‍ മേളയിലെ ജൂറിയായിരുന്നു ജാഫര്‍. പക്ഷേ തടവിലായിരുന്നതിനാല്‍ അദ്ദേഹത്തിന് അവിടെയെത്താന്‍ കഴിഞ്ഞില്ല. പ്രതീകാത്മകമായി അദ്ദേഹത്തിനുള്ള ഇരിപ്പിടം അവിടെ ഒഴിച്ചിടപ്പെട്ടു.
ജയിലധികൃതര്‍ വളരെ മോശമായാണ് അദ്ദേത്തോട് പെരുമാറിയത്. കുടുംബത്തെ അവര്‍ ഭീഷണിപ്പെടുത്തുകയും ചെയ്തു. ജാഫറിന് ജയിലില്‍ നിരാഹാരം അനുഷ്ഠിക്കേണ്ടി വന്നു. ഒടുവില്‍ രണ്ടു ലക്ഷം ഡോളര്‍ തുകയുടെ ജാമ്യത്തിനാണ് കഴിഞ്ഞ മെയ് 25ന് അദ്ദേഹത്തെ വിട്ടയച്ചത്. ആരുടെ മുന്നിലും പ്രദര്‍ശിപ്പിച്ചിട്ടില്ലാത്ത സിനിമയെ എങ്ങനെയാണ് ഒരു കുറ്റകൃത്യമായി കാണാന്‍ കഴിയുക എന്ന് കാന്‍മേളയില്‍ വിതരണം ചെയ്ത തുറന്ന കത്തില്‍ അബ്ബാസ് കിറസ്താമി ചോദിച്ചു. ജാഫറിനുവേണ്ടി ഏറെ ശബ്ദമുയര്‍ത്തിയത് 'ടേസ്റ്റ് ഓഫ് ചെറി'യുടെയും 'ത്രൂ ദ ഒലിവ് ട്രീസി'ന്റെയും ദൃശ്യശില്‍പിയായ അബ്ബാസ് തന്നെയാണ്.
ഇത്തവണ ജാഫര്‍ പനാഹി എങ്ങനെയായിരിക്കും ലോകകപ്പ് കണ്ടത്.? രണ്ടു മാസമായതേയുള്ളൂ തുറന്ന ആകാശത്തിനു ചുവട്ടിലേക്ക് തിരിച്ചുവന്നിട്ട്. കലയുടെയും കായിക വിനോദങ്ങളുടെയും സ്വതന്ത്രമായ ആസ്വാദനത്തിനുവേണ്ടി, സര്‍വോപരി ലിംഗനീതിക്കുവേണ്ടി ഒരു ദൃശ്യപ്രസ്താവന നടത്തിയ അദ്ദേഹം കഴിഞ്ഞ വര്‍ഷത്തെ ഇറാന്‍ തെരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട് ആഗോള സമൂഹത്തോട് എന്താവും പറയാന്‍ ഉദ്ദേശിച്ചിരുന്നത്?. അറിയില്ല. 'ഓഫ്‌സൈഡ്'ഇറാനില്‍ ആരും കണ്ടില്ലെങ്കിലും നാം കണ്ടു. ജാഫറിനെപ്പോലുള്ളവര്‍ ഇരുള്‍നിലങ്ങളില്‍ നിന്ന് വെളിച്ചത്തിനായി വിളിച്ചുപറയുമ്പോള്‍ കണ്ണടക്കുന്ന ഇറാന്‍ ഭരണകൂടത്തെ ഇപ്പോഴത്തെ സാമ്രാജ്യത്വ വിരുദ്ധതയുടെപേരില്‍ മൂന്നാംലോകം വെള്ളപൂശിക്കാണിക്കേണ്ടതുണ്ടോ?
കൃപ തിയറ്ററിന്റെ പടിയിറങ്ങുമ്പോള്‍ സംവിധായകനോട് അടുപ്പം തോന്നി ജാഫര്‍ക്ക എന്നു വിളിച്ച ഡെലിഗേറ്റിന് ഈ കഥ അറിയുമോ ആവോ? അയാള്‍ ഇപ്പോള്‍ എവിടെയായിരിക്കും.?