സ്കൂളില്‍ പഠിക്കുന്ന കാലത്താണ് 'തനിയാവര്‍ത്തനം' കാണുന്നത്. ഇപ്പോഴുമുണ്ട് നെഞ്ചിലൊരു വിങ്ങലായി ബാലന്‍ മാഷിന്റെ ഇരുട്ടില്‍ തറച്ച നോട്ടങ്ങള്‍. നാവിലുണ്ട് വാല്‍സല്യത്തില്‍ പൊതിഞ്ഞ് വെച്ചുനീട്ടിയ വിഷച്ചോറിന്റെ ചവര്‍പ്പ്.നല്ല സിനിമയിലേക്ക് കൈപിടിച്ച് വഴി നടത്തിച്ച ആദ്യചിത്രമായിരുന്നു അത്. ജീവിതം മുന്നില്‍ കാണിച്ചു തന്ന് അനുഭവിപ്പിക്കാന്‍ കഴിയുന്ന മൂന്നാംകണ്ണിന്റെ കലയാണ് സിനിമ എന്ന് അന്ന് ബോധ്യമായി. അടൂരിനെയും അരവിന്ദനെയും സത്യജിത്റേയെയും കുറസോവയെയും പരിചയപ്പെടാന്‍ പിന്നെയും കുറേക്കാലം കഴിഞ്ഞു. എന്നാല്‍ ചലച്ചിത്രസാക്ഷരതയുടെ ആദ്യാക്ഷരം കുറിക്കുന്ന കാലത്ത് 'തനിയാവര്‍ത്തനം' കണ്ടില്ലായിരുന്നെങ്കില്‍ എനിക്ക് ഇവരെയൊന്നും വേണ്ടവിധം മനസ്സിലാവുമായിരുന്നില്ല. പിന്നീട് 'പഥേര്‍ പാഞ്ചാലി' കണ്ടപ്പോള്‍ സത്യജിത്ത് റേ ഒരു അപരിചിതനാണെന്ന് തോന്നിയില്ല. ചായം തേക്കാത്ത ജീവിതമുഖങ്ങള്‍ കണ്ടു പരിചയിക്കാനുള്ള ദൃശ്യശിക്ഷണം അപ്പോഴേക്കും കിട്ടിക്കഴിഞ്ഞിരുന്നു.
ഉറഞ്ഞു തുള്ളുന്ന മുടിയേറ്റുകാളിയുടെ മുന്നില്‍ അടുത്ത തലമുറയുടെ ഇരയായി പകച്ചുനില്‍ക്കുന്ന കുട്ടിയുടെ ഫ്രെയിമില്‍ അന്ധവിശ്വാസം എന്ന ഭ്രാന്തിന്റെ തനിയാവര്‍ത്തനം തെളിയുന്നിടത്ത് ആ ചിത്രം അവസാനിച്ചപ്പോള്‍ മനസ്സില്‍ കുറിച്ചിട്ട പേരുകളാണ് സിബിയുടെയും ലോഹിതദാസിന്റെയും. അതിഭാവുകത്വം കലരാത്ത ഗാര്‍ഹിക വ്യവഹാരങ്ങളുടെ യഥാതഥമായ ചിത്രണത്തിലൂടെ കേരളത്തിലെ കുടുംബജീവിതത്തിന്റെ വൈകാരികലോകം വരച്ചിട്ടുകൊണ്ട് അവര്‍ പിന്നെയും നല്ല സിനിമകള്‍ തന്നു. കച്ചവട സിനിമയുടെ കെട്ടുകാഴ്ചകള്‍ക്കൊപ്പം വഴിനടക്കുമ്പോഴും ജനപ്രിയ സിനിമകളെപ്പറ്റിയുള്ള മുന്‍ധാരണകളില്‍നിന്ന് അവര്‍ ഒട്ടനവധി കളകള്‍ പറിച്ചെറിഞ്ഞു.
വ്യക്തിയും സമൂഹവും തമ്മിലുള്ള നിരന്തരമായ സംഘര്‍ഷത്തിന്റെ കഥ പറഞ്ഞ 'കിരീടം', മൂന്നു സ്ത്രീകളുടെ സഹനങ്ങളിലൂടെ കടന്നുപോവുന്ന 'എഴുതാപ്പുറങ്ങള്‍', ഗര്‍ഭപാത്രം വാടകക്ക് കൊടുക്കാനുണ്ടോ എന്നു ചോദിച്ച് ക്ലാസിഫൈഡ് കോളങ്ങളില്‍ പരസ്യം വരുന്ന ഇക്കാലത്ത് മാത്രം നമുക്ക് മനസ്സിലാവുന്ന, കാലം തെറ്റി മുമ്പേ പിറന്ന 'ദശരഥം', തടവറയുടെ ഇരുള്‍മുറിയില്‍ ഒരു ജീവിതത്തിന്റെ മുഴുവന്‍ അര്‍ഥവും നിശãബ്ദതകൊണ്ടും അറുത്തു മുറിച്ച വാക്കുകള്‍ കൊണ്ടും ധ്വനിപ്പിക്കുന്ന 'സദയം' എന്നിവ അതിനാടകീയതയിലേക്ക് വഴുതിവീഴാത്ത വൈകാരികതയുടെ വിവേകപൂര്‍ണമായ ആവിഷ്കാരത്തിലൂടെ നമ്മെ അനുഭവിപ്പിച്ച ചിത്രങ്ങളായിരുന്നു. സഹനങ്ങളും ദുരന്തങ്ങളും നിറഞ്ഞ ജീവിതത്തെ വാക്കുകളിലേക്ക് പകര്‍ത്താന്‍ അസാമാന്യമായ കഴിവുള്ള ലോഹിതദാസിന്റെയും
എം.ടിയുടെയും തിരക്കഥകള്‍ സിബി മലയിലിനെ ഏറെ സഹായിച്ചിട്ടുണ്ട്. അവര്‍ അക്ഷരങ്ങളില്‍ തീര്‍ത്ത വൈകാരികലോകം ശില്‍പഭദ്രതയുള്ള ഒരു ക്രാഫ്റ്റ്സ്മാന്റെ കൈയൊതുക്കത്തോടെ അദ്ദേഹം അഭ്രപാളിയിലേക്കു പകര്‍ത്തി. മൂന്നാംകിട മെലോഡ്രാമകളായി അവ നശിച്ചുപോവാതിരിക്കാന്‍ സിബിയുടെ വിവേകങ്ങള്‍ സഹായിച്ചു.ആ സിബി ഇപ്പോള്‍ സിനിമയില്‍ കാല്‍നൂറ്റാണ്ട് പൂര്‍ത്തിയാക്കിയിരിക്കുന്നു. നാല്‍പതോളം സിനിമകള്‍. 1985ല്‍ 'മുത്താരംകുന്ന് പി.ഒ'യിലൂടെ അരങ്ങേറ്റം. പില്‍ക്കാലത്ത് നല്ല ചിത്രമെടുക്കാന്‍ സാധ്യതയുള്ള ആളാണ് എന്ന ഒരു സൂചനയും തന്നില്ല ആദ്യചിത്രം. എന്നാല്‍ തുടര്‍ന്ന് ലോഹിതദാസിന്റെയും എം.ടിയുടെയും തിരക്കഥകള്‍ കിട്ടിയപ്പോള്‍ ഭാഗ്യജാതകം തെളിഞ്ഞു. ലോഹി സംവിധായകനായപ്പോള്‍ മറ്റുള്ള എഴുത്തുകാരെ വെച്ച് എടുത്ത സിനിമകളൊന്നും സിബി സ്പര്‍ശമില്ലാത്ത, ഉള്ളുപൊള്ളയായ കെട്ടുകാഴ്ചകളായി. 'ഉസ്താദ്' പോലെയുള്ള അതിക്രമങ്ങളും നാം കാണേണ്ടിവന്നു. (ഷാജികൈലാസിന്റെ പരകായപ്രവേശമായിരുന്നു അതെന്ന് ഉപശാലാസംസാരം). ഫ്ലാഷ്, ആലീസ് ഇന്‍ വണ്ടര്‍ലാന്റ്, അമൃതം, ജലോല്‍സവം എന്നിവ സിബിചിത്രങ്ങള്‍ തന്നെയോ എന്ന് നാം സംശയിച്ചു. ജീവിതമറിയുന്ന എഴുത്തുകാരന്റെ അഭാവത്തില്‍ കഴിവുകള്‍ പാഴായി പോവുന്ന ഹതാശനായ സംവിധായകപ്രതിഭയെ നോക്കി മലയാളിപ്രേക്ഷകന്‍ സഹതപിച്ചു.
ഒടുവില്‍ കരിയറിന്റെ 25ാംവര്‍ഷത്തില്‍ സിബി ഒരു സിനിമയുമായി വന്നിരിക്കുന്നു. താരങ്ങളില്ലാത്ത 'അപൂര്‍വരാഗം'. മുതിര്‍ന്ന സംവിധായകരും സൂപ്പര്‍താരങ്ങളും ചേര്‍ന്ന് മലയാള സിനിമയുടെ ശവപ്പെട്ടിക്ക് ആണി ആഞ്ഞടിക്കുമ്പോഴാണ് സ്വാഗതാര്‍ഹമായ ഒരു സംരംഭവുമായി സിബി വരുന്നത്. മുഖ്യധാരാ സിനിമയുടെ നാണംകെട്ട അപചയത്തില്‍ 'മലര്‍വാടി ആര്‍ട്സ് ക്ലബ്' പോലെ പ്രസക്തമായ ഒരു ചിത്രമാണ് 'അപൂര്‍വരാഗം'. മലയാളത്തിലെ മുഖ്യധാരാ സിനിമയുടെ ചില പതിവുകളെ രസകരമായി അട്ടിമറിക്കുന്നുണ്ട് ഈ ചിത്രം. ബോളിവുഡിലെ മള്‍ട്ടിപ്ലക്സ് പരീക്ഷണചിത്രങ്ങളെ പോലെ പ്രമേയത്തിലും അവതരണത്തിലും നൂറ്റൊന്നാവര്‍ത്തിച്ച ക്ലീഷേകളെ കുടഞ്ഞുകളയാനുള്ള ബോധപൂര്‍വമായ ശ്രമമുണ്ട് ഇതില്‍. വസന്തബാലനും ശശികുമാറും സമുദ്രക്കനിയും മറ്റും തമിഴിലും വിശാല്‍ ഭരദ്വാജ്, അനുരാഗ് കശ്യപ് തുടങ്ങിയവര്‍ ബോളിവുഡിലും ചെറുപ്പക്കാരായ താരങ്ങളെ വെച്ച് വിസ്മയദൃശ്യങ്ങള്‍ തീര്‍ക്കുമ്പോള്‍ 'പോക്കിരിരാജ'യും 'ചട്ടമ്പിനാടും' കളിക്കുന്ന തിയറ്ററുകള്‍ ലജ്ജിച്ച് ലജ്ജിച്ച് പൂട്ടിപ്പോയ സമകാലിക കേ
രളീയ സാഹചര്യത്തില്‍ ഇത്തരമൊരു സിനിമ പ്രേക്ഷകര്‍ കൈയടിച്ചു പ്രോല്‍സാഹിപ്പിക്കുന്നത് പ്രത്യാശ പകരുന്ന കാഴ്ച തന്നെയാണ്.സിബിയെ പോലുള്ള സംവിധായകരെല്ലാം താരങ്ങളെ കേന്ദ്രീകരിച്ച് സിനിമ നിര്‍മിക്കുന്ന കാലത്ത് പ്രമേയത്തിന്റെ ബലത്തില്‍ ഇങ്ങനെയൊരു പരീക്ഷണം നടത്താന്‍ അദ്ദേഹം മുതിര്‍ന്നത് എന്തുകൊണ്ടും നന്നായി. താരങ്ങളുടെ പ്രതിച്ഛായകള്‍ക്കനുസരിച്ച് തുന്നിച്ചെടുക്കുന്ന റെഡിമെയ്ഡ് കഥാപാത്രങ്ങളെയാണ് നാം ഇപ്പോള്‍ പൊതുവെ കണ്ടുപോരുന്നത്. കൂടെ നില്‍ക്കുന്നവര്‍ക്കു വേണ്ടി എന്തും ചെയ്യുന്ന ത്യാഗരാജന്മാരായ കഥാപാത്രങ്ങള്‍, വായുവില്‍ നാലും അഞ്ചുംപേരെ പുഴക്കിയെറിയുന്നവര്‍, നാല്‍പതുകള്‍ കടന്നിട്ടും നായികക്കു ചുറ്റും ചില്ലറ വേലകളുമായി നടക്കുന്നവര്‍(പാപ്പീ അപ്പച്ചാ എന്നു വിളിച്ച് കരഞ്ഞുപോവും പല വേലകളും കണ്ടാല്‍) വേറിട്ട ഒരു ചിന്ത, വേറിട്ട ഒരു കാഴ്ച അവിടെ അസാധ്യമാവുന്നു. ഒരു നല്ല ചിത്രം ആസ്വദിക്കാനുള്ള മലയാളിപ്രേക്ഷകന്റെ സംവേദനക്ഷമതയെ നോക്കി കൊഞ്ഞനംകുത്തിക്കൊണ്ടാണ് ഇവിടെ മുഖ്യധാരാ സിനിമകള്‍ പിറവിയെടുക്കുന്നത്. അതിനിടയില്‍ ഒരാശ്വാസമായി 'അപൂര്‍വരാഗം'. കുറ്റങ്ങളും കുറവുകളുമില്ലാത്ത സിനിമയാണ് ഇതെന്നല്ല ഇപ്പറഞ്ഞതിന് അര്‍ഥം. ഒരു ദോഷൈകദൃക്കിന്റെ കണ്ണുകള്‍ ഈ സിനിമ കാണുമ്പോള്‍ ഞാന്‍ അടച്ചുവെക്കുന്നത് ഇത്തരം പല കാരണങ്ങളാലാണ്. അപ്രതീക്ഷിതമായ ചില വളവുകളും തിരിവുകളുമുള്ള കഥ 'എഡ്ജ് ഓഫ് ദ സീറ്റ് സസ്പെന്‍സ് ' നിലനിര്‍ത്തി പറഞ്ഞുപോവുന്നുണ്ട്. അകാലത്തില്‍ ജീവിതം വിട്ടിറങ്ങിപ്പോയ സന്തോഷ് ജോഗി തന്റെ വേഷം പതിവുപോലെ ഭംഗിയാക്കി. എന്നാല്‍ നിത്യാമേനോന്റേതായി നാം കേള്‍ക്കുന്ന ശബ്ദം ആ കഥാപാത്രത്തിന്റെ വ്യക്തിത്വ പ്രകാശനത്തിന് ഉതകുന്നില്ല. 'ഭ്രമര'ത്തിനും 'ആഗതനും' ശേഷം അജയന്‍ വിന്‍സെന്റിന്റെ ക്യാമറ അദ്ഭുതങ്ങളൊന്നും കാട്ടിത്തരുന്നില്ല. മാരകമായ കളികളിലൂടെ സ്വപ്നസ്വര്‍ഗങ്ങള്‍ എത്തിപ്പിടിക്കാന്‍ വെമ്പുന്ന യുവത്വത്തിന്റെ അപകടങ്ങള്‍ നിറഞ്ഞ ഇരുണ്ട ലോകത്തെ അനുഭവിപ്പിക്കാന്‍ ലൈറ്റിംഗ് പാറ്റേണിലും മറ്റും ചില പരീക്ഷണങ്ങള്‍ ആവാമായിരുന്നു എന്നു തോന്നി.
പൊതുവെ വൈകാരികത
ക്ക് ഊന്നല്‍ നല്‍കിക്കൊണ്ടുള്ള ഇമോഷണല്‍ ഡ്രാമകള്‍ ആണല്ലോ സിബിചിത്രങ്ങള്‍. തന്റെ പതിവുകളില്‍ നിന്നും വിട്ടുമാറി ഒരു സ്വയം അഴിച്ചുപണിക്ക് അദ്ദേഹം മുതിരുന്നു എന്നതും ഇവിടെ ശ്രദ്ധേയമാണ്. 'അപൂര്‍വരാഗ'ത്തില്‍ മനസ്സിന്റെ വിലോലതലങ്ങളെ സ്പര്‍ശിക്കുന്ന വൈകാരികതക്ക് അല്ല പ്രാമുഖ്യം. ഭ്രാന്തമായ സ്വപ്നങ്ങളുമായി ഉപരിപ്ലവമായി ജീവിതത്തെ കാണുന്ന യുവജനതയുടെ ആത്മനശീകരണപ്രവണതകളിലാണ്. സത്യന്‍ അന്തിക്കാട് ഒക്കെ ഇപ്പോഴും പഴയ പച്ചക്കറിക്കടയില്‍ തന്നെ ഇരിക്കുമ്പോഴാണ് സിബിയുടെ ഈ ചുവടുമാറ്റം എന്നോര്‍ക്കുക. തികച്ചും സാത്വികം എന്നു വിശേഷിപ്പിക്കാവുന്ന സിനിമകള്‍ സംവിധാനം ചെയ്ത സിബി താരങ്ങളുടെ തെരഞ്ഞെടുപ്പിലും പ്രമേയസ്വീകരണത്തിലും പാലിച്ച ഈ പുതുമ മുതിര്‍ന്ന മറ്റുള്ള സംവിധായകരെ ഒരു ആത്മപരിശോധനക്കു പ്രേരിപ്പിക്കുമെങ്കില്‍ അത്രയും നല്ലത്. പുതിയവര്‍ കടന്നുവരാതിരിക്കാന്‍ തലമുതിര്‍ന്ന സിനിമക്കാര്‍ വാതില്‍ അകത്തുനിന്ന് തള്ളിപ്പിടിച്ചിരിക്കുന്ന ഈ കാലത്ത് മുഖ്യധാരാ സിനിമയുടെ ജാതകം മാറ്റിയെഴുതാന്‍ 'അപൂര്‍വരാഗ'വും 'മലര്‍വാടി'യും അവ പരിചയപ്പെടുത്തിയ താരങ്ങളും ഉതകുമെങ്കില്‍ കാലത്തിന്റെ അനിവാര്യമായ നിയോഗം പോലെ നല്ല സിനിമയുടെ യുഗം കറങ്ങിത്തിരിഞ്ഞുവരാനിടയുണ്ട് എന്ന് നമുക്ക് ഉറപ്പിക്കാം.






