Monday, July 13, 2009

പുതിയ കിരീടം

രണ്ടു സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന് മോഹന്‍ലാലിന് ലഫ്റ്റനന്റ് കേണല്‍ പദവി. അവതരിപ്പിക്കുന്ന വേഷങ്ങളാണ് ഇതുപോലുള്ള പദവികള്‍ക്കു മാനദണ്ഡമെങ്കില്‍ ലഫ്റ്റനന്റ് കേണല്‍ മോഹന്‍ലാലിനു തന്നെ ഇനിയുമെത്ര ബഹുമതികള്‍ നല്‍കാമെന്ന കാര്യം ആലോചിക്കാവുന്നതാണ്. 'ലാല്‍സലാമി'ലും 'രക്തസാക്ഷികള്‍ സിന്ദാബാദി'ലും സഖാവായതിന് പാര്‍ട്ടി സംസ്ഥാന സെക്രട്ടറിയാക്കാം. അല്ലെങ്കില്‍ വി.എസിന്റെ ഒഴിവു നികത്തി പോളിറ്റ്ബ്യൂറോയില്‍ കുടിയിരുത്താം. പെണ്ണുങ്ങളുടെ പിന്നാലെ ആടിപ്പാടി മരംചുറ്റി നടന്നതിന് പൂവാലശല്യത്തിന്റെ പേരില്‍ പിടിച്ച് അകത്താക്കാം. മീശ പിരിച്ച് മുണ്ടുരിഞ്ഞ് തെറിവിളിച്ചു നടന്നതിന് ഗുണ്ടാ ആക്ട് പ്രകാരം കേസെടുക്കാം. ശ്വാസം വിടാതെ പാടുന്ന ശാസ്ത്രീയ സംഗീതത്തിനനുസരിച്ച് ചുണ്ടനക്കിയതിന്റെ പേരില്‍ ശെമ്മാങ്കുടിക്കും മറ്റും കൊടുത്ത സംഗീതകലാനിധിപ്പട്ടം കൊടുക്കാം. ജഗന്നാഥന്‍, കാശിനാഥന്‍, ഇന്ദുചൂഡന്‍, നീലകണ്ഠന്‍, കാര്‍ത്തികേയന്‍, പരമേശ്വരന്‍ എന്നൊക്കെ പേരിട്ട് അവതാരവേഷമാടിയതിന്റെ പേരില്‍ വേണമെങ്കില്‍ ഒരു ക്ഷേത്രം തന്നെ നിര്‍മിച്ച് അവിടെ പ്രതിഷ്ഠിക്കാം. ഓരോ കഥാപാത്രവും ചെയ്തുകൂട്ടിയ തെറ്റുകളുടെ പേരില്‍ എണ്ണിയെണ്ണി ശിക്ഷിക്കാം. പ്രേക്ഷകരെ രണ്ടര മണിക്കൂര്‍ തിയറ്ററിലിട്ടു പീഡിപ്പിച്ച ചില സിനിമകളില്‍ അഭിനയിച്ചതിന്റെ പേരില്‍ ജീവപര്യന്തം തടവിലിടാം.
'നായര്‍സാബ്', 'സൈന്യം', 'പട്ടാളം', 'മിഷന്‍ 90 ഡേയ്സ്' എന്നീ സിനിമകളില്‍ പട്ടാളക്കാരനായി അഭിനയിച്ചതിന്റെ പേരില്‍ മമ്മൂട്ടിക്ക് ലഫ്റ്റനന്റ് കേണല്‍ പദവി കിട്ടാത്തതില്‍ മമ്മുക്കയുടെ ആരാധകര്‍ക്ക് ക്ഷോഭമില്ല. കാരണം അവര്‍ക്കറിയാമല്ലോ. കരസേനാ മേധാവി ദീപക് കപൂറിനു മുമ്പ് ലാലിന്റെ മാറില്‍ അശോകചക്രം പതിപ്പിച്ചത് മേജര്‍ രവിയാണ്. 23 വര്‍ഷം സൈന്യത്തെ സേവിച്ച് പിന്നെ ഇന്ത്യന്‍ സിനിമയിലെ സൈനിക കാര്യങ്ങളുടെ കണ്‍സള്‍ട്ടന്റ് ആയി മാറിയ പട്ടാളക്കാരന്റെ ചലച്ചിത്രമോഹങ്ങള്‍ക്ക് ആദ്യം സാക്ഷാത്കാരം നല്‍കിയത് ലാല്‍. ആ ഉദ്ദിഷ്ടകാര്യം സാധിച്ചതിന് സൈനിക തലത്തില്‍ പിടിപാടുള്ള മേജര്‍ രവിയുടെ കീര്‍ത്തിചക്രം. ഒക്കെ ഇമേജ് സെല്ലിംഗിന്റെ ഭാഗങ്ങള്‍. പ്രതിച്ഛായ വളര്‍ത്തുന്നതിന്റെ വഴികള്‍.കശ്മീര്‍ പ്രശ്നം, കാര്‍ഗില്‍ യുദ്ധം അങ്ങനെ സങ്കീര്‍ണമായ എന്തിനെയും ലളിതമായി പരിഹരിക്കുന്ന സിനിമകളില്‍ അഭിനയിച്ച് ലഫ്റ്റനന്റ് കേണല്‍ ആയതുകൊണ്ട് പ്രതിരോധ വകുപ്പിന്റെ ഉപദേഷ്ടാവായും വേണമെങ്കില്‍ സേവനമനുഷ്ഠിക്കാവുന്നതാണ്. ഡി.ടി.എസില്‍ മുഴങ്ങുന്ന വെടിയലര്‍ച്ചകള്‍കൊണ്ട് എളുപ്പം പരിഹരിക്കാവുന്നതേയുള്ളൂ ഇന്ത്യന്‍ സൈന്യം കാലങ്ങളായി നേരിടുന്ന പ്രശ്നങ്ങള്‍.
ലാലേട്ടന് 49ാം വയസ്സില്‍ കിട്ടിയ ഈ കീര്‍ത്തിചക്രത്തിന്റെ പേരില്‍ കുറ്റം പറയാന്‍ ഈയുള്ളവന്‍ ഉദ്ദേശിക്കുന്നില്ല. ദേവാസുരന്മാരുടെയും ആറാം തമ്പുരാക്കന്മാരുടെയും നാട്ടുരാജാക്കളുടെയും കത്തിവേഷങ്ങള്‍ക്കല്ലല്ലോ ഈ ഓണററി പദവി എന്ന ആശ്വാസമുണ്ട്. കാന്തഹാര്‍ വിമാനറാഞ്ചലിന്റെ പശ്ചാത്തലത്തിലാണ് മേജര്‍ രവിയുടെ അടുത്ത ചിത്രം. ആയിരക്കണക്കിന് പ്രേക്ഷകരെ ഒരുമിച്ച് ബന്ദിയാക്കുന്ന റാഞ്ചല്‍സിനിമയില്‍ ഇനി ലഫ്റ്റനന്റ് കേണല്‍ ലാലേട്ടനെ കാണാം.
('ബെര്‍ളിത്തരങ്ങളി'ലെ പ്രമാദമായ ആ പോസ്റ്റിന്റെ ദുര്‍ബലാനുകരണമായും അനുബന്ധമായും ഈ പോസ്റ്റ് വായിക്കാവുന്നതാണ്.)

4 comments:

ലേഖാവിജയ് said...

രസകരമായ നിരീക്ഷണങ്ങള്‍ സജീഷ് :)

S.A AJIMS said...

berlytharangal maadhyamathil vaarthakalile vyakthy enna colomthil parichayappeduthendiyirunnilla.

Faisal nagath said...

നല്ലത്.... കുറച്ചു കൂടി കാമ്പുംകഴമ്പും
താങ്കളില്‍ നിന്ന് പ്രതീക്ഷിക്കുകയാണ്..

‍ഉണ്ണികുട്ടന്‍ said...

Thankal thikachum oru mammotty fan aanennu manasilayiii....... thankalude mammune pukazhthunnathinu mattullavare thazhthandaaaaa....ee paranjareethiyil padavikal kodukkananenkil mammune kodukkavunna padavikal ee blogil ezhuthan pattilla...... karanam ethoru public page aayathu kondu.......

Post a Comment