Tuesday, July 7, 2009

മോഹന്‍ലാല്‍ വീണ്ടും മനുഷ്യനാവുന്നു

ഇടക്കിടെ ദൈവമായും ചെകുത്താനായും അവതരിച്ചതിന്റെ പരിക്കുകള്‍ ദേഹത്തു നീറുന്നതുകൊണ്ടാവാം ലാലേട്ടന്‍ മനുഷ്യനാവാന്‍ തീരുമാനിച്ചത്. അവസാനം ദൈവമായത് 'ഭഗവാന്‍' എന്ന സിനിമയിലായിരുന്നു. ഭഗവാനേ എന്തൊരു പരീക്ഷണമായിരുന്നു അത്. ആ സിനിമ കണ്ടിരുന്നെങ്കില്‍ സാക്ഷാല്‍ ഭഗവാന്‍ വന്ന് സംവിധായകനെയും ലാലേട്ടനെയും നരകത്തില്‍ കൊണ്ടുപോയി എരീതിയില്‍ എണ്ണയിലിട്ട് പൊരിക്കുമായിരുന്നു. ഭൂമിയില്‍ വിനാശങ്ങള്‍ വരുമ്പോള്‍ സംഭവാമീ യുഗേ യുഗേ എന്നു പറഞ്ഞ് അവതരിപ്പിക്കുമെന്നൊക്കെ മോഹിപ്പിച്ചിട്ട് സാക്ഷാല്‍ ഭഗവാന്‍ കാലുമാറി. ഈയടുത്ത കാലത്ത് ഭൂമിയില്‍ ഈ സിനിമയോളം വലിയ വിനാശം വന്നതായി അറിവില്ല. ഒരു ദിവസം കൊണ്ടാണത്രെ സിനിമ ചിത്രീകരിച്ചത്. മുപ്പതു ദിവസം ഷൂട്ട് ചെയ്തിട്ട് മലയാളസിനിമ നന്നാവുന്നില്ല. പിന്നെയല്ലേ ഒരു ദിവസം കൊണ്ടുള്ള കാക്കക്കുളി. തിരുവനന്തപുരം ശ്രീകുമാര്‍ തിയറ്ററില്‍നിന്നാണ് പടം കണ്ടത്. ലാലേട്ടന്റെ ആരാധകസാന്ദ്രത കൂടിയ അപകടമേഖലയായതുകൊണ്ട് ഒട്ടും നീരസം കാണിക്കാതെ മസിലുപിടിച്ച് ഓരോ ഫ്രെയിമും ആസ്വദിക്കുന്നതായി പാതിയിരുട്ടിലിരുന്ന് ഞാന്‍ അഭിനയിച്ചു. ഇന്റര്‍വെല്‍ ആയപ്പോള്‍ ലൈറ്റ് തെളിഞ്ഞു. ഞാനും വിശന്ന് അവശരായ രണ്ട് എലികളും മാത്രമുള്ള, യുഗദൈര്‍ഘ്യമുള്ള ആ ഏകാന്തതയില്‍ എന്റെ അഭിനയം വെറുതെയായി. ആശുപത്രിയില്‍ ബോംബു വെച്ച തീവ്രവാദികളെ ടെറസില്‍ പതിയിരുന്ന് ലാലേട്ടന്‍ കമ്പിപ്പാര കൊണ്ട് തലക്കടിച്ച് ക്രൈസിസ് മാനേജ്മെന്റ് നടത്തുന്ന രംഗം കണ്ടപ്പോള്‍ സത്യം പറയാമല്ലോ നെഞ്ചുതകര്‍ന്നുപോയി. ആ കമ്പിപ്പാര എന്റെ നെഞ്ചത്താണ് കൊണ്ടത്. അതൊക്കെ പോട്ടെ. ഒക്കെ ഓര്‍ക്കാന്‍ മടിക്കുന്ന കാര്യങ്ങള്‍. ഇപ്പോള്‍ ഇക്കാര്യം ഓര്‍ത്തുപോയത് ബ്ലെസിയുടെ 'ഭ്രമരം' കണ്ടപ്പോഴാണ്. ഇടക്കിടെ ദൈവമാകുന്ന സൂക്കേട് ലാലിന് ഭേദമായി വരുന്നതിന്റെ ലക്ഷണം കാണിക്കുന്ന ലാന്റ് മാര്‍ക്ക് സിനിമയായിരിക്കും 'ഭ്രമരം'.

വേണ്ട ചികില്‍സ തക്ക സമയത്ത് കിട്ടാതിരുന്ന കാലത്ത് ചില പ്രാന്തന്‍ ഡയലോഗുകള്‍ ലാലേട്ടന്‍ തട്ടിവിട്ടിട്ടുണ്ട്. (ഓര്‍ക്കാന്‍ മടിക്കുന്നവര്‍ സേഫായി ഈ പാര സ്കിപ്പ് ചെയ്തോളൂ. ഇക്കാര്യത്തില്‍ അല്‍ഷിമേഷ്സ് ബാധിച്ചവര്‍ക്ക് ധൈര്യമായി വായന തുടരാം) ''സര്‍വപ്രപഞ്ചത്തിന്റെയും കേന്ദ്രമായ പരബ്രഹ്മത്തിന്റെ കണ്‍ട്രോളുള്ള ഈ ചെറുപ്രപഞ്ചത്തിലെ ഹൈവേകളില്‍ ഞാന്‍ ഡ്യൂട്ടിക്കിറങ്ങാറുണ്ട്. ഇതുപോലുള്ള പാവം കൌണ്ടര്‍മാരുടെ രക്ഷകനായി''('രാവണപ്രഭു') ജഗന്നാഥന്‍, കാശിനാഥന്‍, ഇന്ദുചൂഡന്‍, നീലകണ്ഠന്‍, കാര്‍ത്തികേയന്‍, പരമേശ്വരന്‍ എന്നിങ്ങനെ പേരുകളെല്ലാം ശിവമയമായിരുന്നു. 'ഉന്നതങ്ങളില്‍', അച്ഛനെയാണെനിക്കിഷ്ടം' എന്നീ ചിത്രങ്ങളില്‍ ശരിക്കും ഭഗവാനായിരുന്നു ലാലേട്ടന്‍. എല്ലാം കാണുന്ന സാക്ഷാല്‍ ഭഗവാന്‍ ഇതൊന്നും കണ്ടില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ യുക്തിവാദിയാവാന്‍ അന്നെനിക്കു തോന്നിയിരുന്നു. തേരാളി മാസികയും ഇടമറുകിന്റെ ലേഖനങ്ങളും സത്യത്തില്‍ ഞാന്‍ അക്കാലത്താണ് വായിച്ചു തുടങ്ങിയത്.

'ഭ്രമരം' വലിയ പ്രതീക്ഷകളൊന്നുമില്ലാതെയാണ് കാണാന്‍ പോയത്. 'കാഴ്ച'ക്കും 'തന്മാത്ര'ക്കും ശേഷം ബ്ലെസിക്ക് ചുവടുപിഴച്ചുപോയിരുന്നു. 'പളുങ്കും' 'കല്‍ക്കട്ട ന്യൂസും' വല്ലാതെ നിരാശപ്പെടുത്തി. ബ്ലെസി അസോസിയേറ്റായി വര്‍ക്ക് ചെയ്ത ലോഹിതദാസിന്റെ 'സൂത്രധാരന്‍' തന്നെ അതേപടി കല്‍ക്കട്ടയില്‍ കൊണ്ടുപോയി റീമേക്ക് ചെയ്തത് എന്നെ അദ്ഭുതപ്പെടുത്തി. രണ്ടിലും മീരാ ജാസ്മിന്‍ വേശ്യാലയത്തില്‍ അകപ്പെടുന്നു. ദിലീപ് സൂത്രം കാണിച്ച് അവളെ രക്ഷപ്പെടുത്തുന്നു. മന്ത്രവാദത്തിന് ശാസ്ത്രീയാടിത്തറ ഉണ്ടെന്നൊക്കെ ദിലീപ് വാദിക്കുമ്പോള്‍ ദൈവമേ ബ്ലെസിയും പിന്തിരിപ്പനായോ എന്നു ചോദിച്ചുപോയി. മുണ്ടൂര്‍ രാവുണ്ണിയെ അറസ്റ്റു ചെയ്തതില്‍ പ്രതിഷേധിച്ച് തിരുവല്ലയില്‍ ജാഥ നയിച്ച നക്സലൈറ്റ് ഭൂതകാലം ഉണ്ടെന്ന് എവിടെയോ വായിച്ചിരുന്നു.

ഏതായാലും 'ഭ്രമരം' ബ്ലെസിയില്‍ ചില പ്രതീക്ഷകള്‍ ബാക്കിയാക്കുന്നു. ഏറെ കാലത്തിനു ശേഷം മോഹന്‍ലാല്‍ 'അഭിനയിച്ച' സിനിമയും ഇതാണ്. രാംഗോപാല്‍ വര്‍മയുടെ 'റോഡ്', ഭരതന്റെ 'താഴ്വാരം' എന്നീ ചിത്രങ്ങളെ ചിലപ്പോഴെങ്കിലും ഓര്‍മിപ്പിക്കുന്നുണ്ട് എന്നത് ഒരു കുറ്റമല്ല. മലയാളത്തിലെ ആദ്യത്തെ പാതചിത്ര(road movie)മായിരിക്കാം ഈ സിനിമ. മോഹന്‍ലാലിന്റെ മകളായി അഭിനയിച്ച കുട്ടിയുടെ കാസ്റ്റിംഗ് അമ്പേ പാളിപ്പോയി. ആ കഥാപാത്രത്തിന്റെ സ്വഭാവത്തിനുമില്ല ഒരു അടിത്തറ. ഒരു സുപ്രഭാതത്തില്‍ ഒരു പെണ്‍കുഞ്ഞ് അച്ഛനെ വെറുക്കുമോ? ഹിന്ദി സീരിയലുകളില്‍ വേഷമിടുന്ന സുരേഷ് മേനോന്‍ നല്ല അരങ്ങേറ്റമാണ് മലയാളത്തില്‍ നടത്തിയിരിക്കുന്നത്. ഭരത്ഗോപിയുടെ മകന്‍ വി.ജി. മുരളികൃഷ്ണന് അച്ഛന്റെ പേരു കളഞ്ഞില്ല. ഇനി ഇംഗ്ലീഷ് പത്രത്തില്‍ ചലച്ചിത്രം നിരൂപിച്ചു കഴിയേണ്ടിവരില്ല. ലാല്‍ജോസിനെ മൂലക്കിരുത്തുക എന്ന ഗൂഢലക്ഷ്യവുമായി 'രസികന്റെ' കഥയെഴുതിയതും മുഖ്യവില്ലനായി അഭിനയിച്ചതും അതില്‍ പാട്ടുപാടിയതും (ദൈവമേ എന്തും ചെയ്യും സുകുമാരന്‍) ഇനി ആരോടും പറയരുത്. ആരും ഇക്കാര്യം അദ്ദേഹത്തെ ഓര്‍മിപ്പിക്കുകയുമരുത്.

കോഴിക്കോട് അപ്സര തിയറ്ററില്‍ ഒഴിഞ്ഞു കിടക്കുന്ന കസേരകള്‍ ഒരു കാര്യം സാക്ഷ്യപ്പെടുത്തി. അത്ര വലിയ പരീക്ഷണങ്ങളൊന്നും ഇവിടെ പ്രേക്ഷകര്‍ക്ക് ആവശ്യമില്ല. അതിന് അവര്‍ തമിഴ്സിനിമ കണ്ടോളും എന്ന്.

4 comments:

ശ്രീ said...

റിവ്യൂ ഇഷ്ടമായി മാഷേ. ചില ഉപമകളും രസിപ്പിച്ചു. :)

അനിലൻ said...

ഭ്രമരം കണ്ടില്ല.
മോഹന്‍ലാലിന്റെ അക്രമസിനിമകളെക്കുറിച്ചുള്ള നിരീക്ഷണം വളരെ ശരിയാണ്‌. ബ്ലെസി കമലിനു പഠിക്കുകയാണോ എന്നു തോന്നിയിരുന്നു ഭ്രമരത്തിനു മുന്‍പത്തെ രണ്ടു സിനിമകള്‍ കണ്ടപ്പോള്‍!

ലേഖാവിജയ് said...

മോഹന്‍ലാല്‍ തിരിച്ചു വരുന്നു അല്ലെ? നന്നായി.കാണാന്‍ നിവര്‍ത്തിയില്ല.സജീഷിന്റെ എഴുത്ത് ഒതുക്കമുള്ളത്; രസകരവും.ആശംസകള്‍

വി. കെ ആദര്‍ശ് said...

nice narration :-)

Post a Comment