Monday, March 8, 2010

ഖാന്‍ എന്നത് വെറുമൊരു പേരല്ല


കരണ്‍ ജോഹറിന്റെ സിനിമകളോട് ഒരു കാലത്തും എനിക്ക് താല്‍പര്യം തോന്നിയിട്ടില്ല. 'കുഛ് കുഛ് ഹോത്താ ഹെ' കാണുന്നത് പി.ജിക്കു പഠിക്കുമ്പോഴാണ്. റാണി മുഖര്‍ജി നഴ്സറിക്കുട്ടിയുടെ ഉടുപ്പിട്ട് നിഷ്കളങ്കയായി നിന്നു തുള്ളുന്ന ആ ഗാനരംഗമല്ലാതെ മറ്റൊന്നുകൊണ്ടും ആ സിനിമ എന്നെ പ്രലോഭിപ്പിച്ചിട്ടില്ല. അതുകൊണ്ടു തന്നെ പിന്നീടുവന്ന കരണ്‍ ജോഹര്‍ സിനിമകള്‍ കാണാന്‍ ശ്രമിച്ചിട്ടുമില്ല. എന്നാല്‍ ശിവസേനക്കാര്‍ക്കു നന്ദി പറയണം. ആ സ്റ്റുപിഡ് ഹൂളിഗന്‍സ് കാരണം ഞാന്‍ ജോഹറിന്റെ ഏറ്റവും പുതിയ സിനിമ കണ്ടു. ഒരു കാര്യം ഉറപ്പിച്ചു പറയാം. 'മൈ നെയിം ഈസ് ഖാന്‍' ഒരു സൂചനയാണ്. മള്‍ട്ടിപ്ലക്സ് തിയറ്ററിലെ കാണിയെ മുന്നില്‍ കണ്ട് പരീക്ഷണാത്മക സിനിമ ഒരുക്കുന്ന അനുരാഗ് കശ്യപും വിശാല്‍ ഭരദ്വാജും മധുര്‍ ഭണ്ഡാര്‍ക്കറും മാത്രമല്ല ബോളിവുഡിനെ മാറ്റി മറിക്കുന്നത്. വര്‍ണാഭമായ സെറ്റുകളും വിദേശ ലൊക്കേഷനുകളിലെ ഒറ്റപ്പീസ് സ്വിംസ്യൂട്ട് ഡാന്‍സുകളും നടീനടന്മാരെല്ലാം ക്യാമറയെ നോക്കിച്ചിരിക്കുന്ന ഗ്രൂപ്പ് ഫോട്ടോ ക്ലൈമാക്സും കണ്ട് നാമെന്നും കളിയാക്കിച്ചിരിച്ച ബോളിവുഡിന്റെ മുഖ്യധാരയും മാറുകയാണ്. ഗൌരവമുള്ള ഒരു പ്രമേയം ടിപ്പിക്കല്‍ ബോളിവുഡ് മസാലകളില്ലാതെ അവതരിപ്പിച്ച കരണ്‍ ജോഹര്‍ അതിന്റെ സൂചനയാണ്.
സെപ്റ്റംബര്‍ പതിനൊന്നിനു ശേഷം മുസ്ലിംകള്‍ അമേരിക്കയില്‍ നേരിടുന്ന സ്വത്വപ്രതിസന്ധിയെക്കുറിച്ചുള്ള തികഞ്ഞ ഒരു രാഷ്ട്രീയ പ്രസ്താവനയാണ് ഈ സിനിമ. ഒറ്റവായനയില്‍ പ്രോ അമേരിക്കന്‍ സിനിമ എന്ന തോന്നല്‍ ഉണ്ടാക്കുമെങ്കിലും ചിത്രത്തിലെ പോസിറ്റിവ് ആയ കാര്യങ്ങള്‍ കണ്ടില്ലെന്നു നടിക്കാനാവില്ല. ജി.പി. രാമചന്ദ്രന്‍ പറഞ്ഞത് ശരിയാണ്. ചുഴലിക്കൊടുങ്കാറ്റില്‍പെട്ട കുടുംബത്തെ രക്ഷിച്ച് കാരുണ്യ പ്രവര്‍ത്തനം നടത്തി ടെലിവിഷന്‍ ചാനലുകളിലൂടെ ശ്രദ്ധ നേടിയ റിസ്വാന്‍ ഖാന്‍ താനൊരു മനുഷ്യ സ്നേഹിയാണ്, ഭീകരനല്ല എന്ന് അമേരിക്കയെ സ്വന്തം ജീവിതം കൊണ്ട് ധരിപ്പിക്കുന്നു എന്നിടത്താണ് പ്രമേയം പാളിപ്പോവുന്നത്. താന്‍ രാജ്യസ്നേഹിയാണ് എന്ന് തെളിയിക്കാന്‍ ഇന്ത്യയിലെ ഓരോ മുസ്ലിമും ബാധ്യസ്ഥരാവുന്നതുപോലെ അമേരിക്കയില്‍ താന്‍ മനുഷ്യസ്നേഹിയാണെന്ന് തെളിയിച്ചാല്‍ മാത്രമേ മുസ്ലിമിനും കറുത്ത വര്‍ഗക്കാരനും രക്ഷയുള്ളൂ?
ഖാന്‍ എന്നതു വെറുമൊരു പേരല്ല. ബോളിവുഡിലെ വിനോദവ്യവസായത്തിന്റെ ചരിത്രം തിരുത്തിയെഴുതിയ ബ്രാന്‍ഡ് നെയിം ആണത്. മഹ്ബൂബ് ഖാന്‍ എന്ന സംവിധായകനില്‍ തുടങ്ങുന്നു ആ ഇതിഹാസത്തിന്റെ ചരിത്രം. യൂസുഫ് ഖാന്‍ എന്ന ദിലീപ്കുമാറിലൂടെ അത് വളര്‍ന്നു. ബോളിവുഡിന്റെ ചരിത്രത്തില്‍ ഓരോ ദശകത്തെയും ആഴത്തില്‍ സ്വാധീനിച്ച ഖാന്‍മാര്‍ നിരവധി. സലിംഖാന്‍, ഫിറോസ് ഖാന്‍, സഞ്ജയ് ഖാന്‍, അംജദ് ഖാന്‍ എന്നിവരില്‍ തുടങ്ങി അതിപ്പോള്‍ ആമിര്‍ഖാന്‍, ഷാറൂഖ് ഖാന്‍, സല്‍മാന്‍ ഖാന്‍, സൈഫ് അലി ഖാന്‍, ഇര്‍ഫാന്‍ ഖാന്‍, ഇമ്രാന്‍ ഖാന്‍, അര്‍ബാസ് ഖാന്‍, ഫറാ ഖാന്‍, സുഹൈല്‍ ഖാന്‍ എന്നിവരില്‍ എത്തി നില്‍ക്കുന്നു. കപൂര്‍മാരെയും ഖന്നമാരെയും പോലെ ബോളിവുഡിന്റെ ചരിത്രത്തില്‍ അവര്‍ തങ്ങളുടെ പേര് കടുംനിറത്തില്‍ എഴുതിച്ചേര്‍ത്തു. അപ്പോള്‍ ഖാന്‍ വെറുമൊരു പേരല്ല. കലയിലും സംസ്കാരത്തിലും തങ്ങളുടേതായ കൂട്ടിച്ചേര്‍ക്കലുകള്‍ നടത്തിയ ഒരു സാമുദായികസ്വത്വത്തിന്റെ അടിവേരുകള്‍ അതില്‍ പടര്‍ന്നുകിടപ്പുണ്ട്. തുര്‍ക്കികളുടെയും മുഗളരുടെയും വംശപരമ്പരയില്‍നിന്നു വന്ന പേര്. ഖാന്‍ എന്ന സര്‍നെയിമുള്ളവരെ പേടിക്കുന്ന ഒരു രാജ്യത്ത് ഒരു ഖാന്‍ വന്നുപെട്ടാല്‍ എന്തു സംഭവിക്കും? അതിനുള്ള ഉത്തരമാണ് 'മൈ നെയിം ഈസ് ഖാന്‍'. അതില്‍ പേടി കൊണ്ട് നിലതെറ്റിയ ഒരു നാടിന്റെ ദയനീയമായ ചിത്രമുണ്ട്. മതാതീതമായ മനുഷ്യസ്നേഹത്തിനുവേണ്ടിയുള്ള പ്രാര്‍ഥനയുണ്ട്. പലരുടെയും കയ്പേറിയ അനുഭവങ്ങളുടെ കറയുണ്ട്. ഖാന്‍ എന്ന പേരു മൂലം അമേരിക്കയില്‍ ഒരാള്‍ നേരിടുന്ന പ്രയാസങ്ങള്‍ പറയുന്ന സിനിമ പൂര്‍ത്തിയാക്കി രണ്ടാഴ്ചക്കുള്ളില്‍ അവിടെ അതേ അനുഭവം ഷാറൂഖിന് നേരിടേണ്ടി വന്നിരുന്നു.
'അമേരിക്ക ഒരു കാര്യം മനസ്സിലാക്കണം. ഇരുനൂറോളം രാജ്യങ്ങള്‍ ചേര്‍ന്നതാണ് ലോകം. അതില്‍ അമേരിക്ക സമാന്തരമായി നില്‍ക്കുന്ന ഒരു പ്രപഞ്ചമല്ല. ലോകത്തു നടക്കുന്ന നന്മ തിന്മകള്‍ സൃഷ്ടിക്കുന്നതില്‍ ലോകത്തിന് മുഴുവന്‍ ഉത്തരവാദിത്തമുണ്ട്. ഭീകരവാദത്തെയും അക്രമത്തെയും ഭയക്കുന്നുവെങ്കില്‍ അതിനുത്തരവാദികള്‍ ലോകം മുഴുവനുമാണ്. അതില്‍ അമേരിക്ക മാത്രമായി നിറവേറ്റേണ്ട പ്രത്യേക ഉത്തരവാദിത്തമൊന്നുമില്ല. അമേരിക്കയില്‍ വരുന്നവര്‍ ആ രാജ്യത്തിന്റെ നിയമങ്ങള്‍ അനുസരിക്കണമെന്ന വസ്തുത അംഗീകരിക്കുന്നു. എന്നാല്‍, കുറച്ചുകൂടി നല്ല രീതിയില്‍ കാര്യങ്ങള്‍ കൈകാര്യം ചെയ്യാന്‍ അമേരിക്കയും ശ്രമിക്കുന്നത് നന്നായിരിക്കും' വില്ലനു നേരെ തോക്കു ചൂണ്ടി ഡയലോഗടിച്ചതല്ല. സഹികെട്ട ഷാറൂഖ് ഖാന്‍ സി.എന്‍.എന്‍ ഐ.ബി.എന്‍ ചാനല്‍ മുമ്പാകെ പറഞ്ഞുപോയതാണ്. ഇന്ത്യന്‍ സ്വാതന്ത്യ്ര ദിനാഘോഷത്തിന്റെ ഭാഗമായി അമേരിക്കയിലെത്തിയതായിരുന്നു അദ്ദേഹം. നെവാര്‍ക് വിമാനത്താവളത്തിലെ കമ്പ്യൂട്ടറില്‍ ഒരു തീവ്രവാദിപ്പട്ടികയുണ്ട്. അതില്‍ കുറേ ഖാന്‍മാരുണ്ട്. പട്ടികയിലെ പേരുമായി സാമ്യമുണ്ടെന്നു തോന്നി ഉദ്യോഗസ്ഥര്‍ രണ്ടു മണിക്കൂര്‍ ചോദ്യംചെയ്തു. അമേരിക്കയിലെ ന്യൂസ് വീക്ക് എന്ന വാരിക ലോകത്തെ ശക്തരായ അമ്പതുപേരില്‍ ഒരാളായി തെരഞ്ഞെടുത്തയാളാണ്. അവിടത്തെ മള്‍ട്ടിപ്ലക്സുകളില്‍ മാസങ്ങളോളം നിറഞ്ഞോടുന്ന ബോളിവുഡ് മസാലകളിലെ ചിരപരിചിതമായ രൂപം. അങ്ങനെയുള്ളവര്‍ക്കുപോലും അമേരിക്കയില്‍ രക്ഷയില്ല.
കമല്‍ഹാസനിലെ ഹാസന്‍ ഹസനാണോ എന്നൊക്കെ പരിശോധിക്കാന്‍ വിമാനത്താവളത്തില്‍ പ്രത്യേകം സ്ക്വാഡിനെ ഏര്‍പ്പാടാക്കിയിട്ടുള്ള രാജ്യമാണ് അത്. മമ്മൂട്ടി എന്ന പേര് പൊതുവെ തീവ്രവാദികള്‍ക്കാണ് എന്ന് ഏതാണ്ടൊരു തീര്‍പ്പുള്ളതുകൊണ്ട് മലയാളത്തിന്റെ മെഗാതാരത്തിനും അവിടെ കാത്തുകെട്ടിക്കിടക്കേണ്ടി വന്നു കുറേ നേരം. മുന്‍ രാഷ്ട്രപതി എ.പി.ജെ അബ്ദുല്‍ കലാമിനെ അമേരിക്കയിലേക്കുള്ള യാത്രക്കു മുമ്പുതന്നെ യു.എസ് വിമാനക്കമ്പനി ന്യൂദല്‍ഹിയില്‍ ദേഹപരിശോധന നടത്തി, ലോകവ്യാപാരകേന്ദ്രം തകര്‍ക്കാന്‍ തക്ക വീര്യമുള്ള ബോംബൊന്നും ആ വന്ദ്യവയോധികന്‍ അരയില്‍ കരുതിയിട്ടില്ലെന്ന് ഉറപ്പുവരുത്തിയിരുന്നു. ഇസ്ലാമോ ഫോബിയ തൊലി വെളുത്ത സായിപ്പിനു മാത്രം പറഞ്ഞിട്ടുള്ളതല്ലെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് ഇങ്ങ് ഇന്ത്യയില്‍ ശിവസൈനികര്‍ പോസ്റ്ററുകള്‍ കീറിയും കോലം കത്തിച്ചും നേരം കളഞ്ഞു. ഇന്ത്യന്‍ പ്രീമിയര്‍ ലീഗില്‍ പാകിസ്താന്‍ കളിക്കാര്‍ക്കു കൂടി ഇടം നല്‍കണമെന്നു പറഞ്ഞതാണ് പ്രശ്നം. അപ്പോള്‍തന്നെ അവര്‍ക്ക് കിംഗ് ഖാന്റെ രാജ്യസ്നേഹത്തില്‍ സംശയം തോന്നി. ഒരു ആശയത്തെയും ആശയംകൊണ്ട് നേരിടാന്‍ അറിയാത്തതുകൊണ്ട് ശിവസേന അണികള്‍ക്ക് കുന്തവും ത്രിശൂലവും പെട്രോളും തീപ്പെട്ടിയുംകൊടുത്ത് നെറ്റിയില്‍ നീട്ടി കുറി വരച്ച് ആരതിയുഴിഞ്ഞ് വിട്ടു. അത്രയുമാണ് സംഭവിച്ചത്. 'മൈ നെയിം ഈസ് ഖാന്‍' അര്‍ഹിക്കുന്ന പ്രീ പബ്ലിസിറ്റി അവര്‍ കൊടുത്തു. അതുകൊണ്ടു തന്നെ രാഷ്ട്രീയ ഉള്ളടക്കമുള്ള ഒരു ഹിന്ദി സിനിമ കൂടുതല്‍ പേര്‍ കണ്ടു. അമേരിക്കയുടെ വംശീയ മുന്‍വിധിയെപ്പറ്റിയുള്ള സിനിമ കണ്ടപ്പോള്‍ കരണ്‍ ജോഹറെക്കുറിച്ചുള്ള എന്റെ മുന്‍വിധി മാറിക്കിട്ടി.

6 comments:

Rejeesh Sanathanan said...

“മൈ നെയിം ഈസ് ഖാന്‍ “ വെറുതെയായില്ല............

[ nardnahc hsemus ] said...

150 crores in just 10 days...
They must thank shiv sena...

http://www.mynameiskhanthefilm.com (in news)

;)

well written article..

Sherlock Holmes said...

Khan ennathu oru peralla, oru sambhavamaanu....long live Sharukh...
long live sharukh's marketing brain...........

umbachy said...

ഈ പടം പിടിച്ചതോടെ സ്വയം മാറിപ്പോയ തന്നെ കുറിച്ച് സംസാരിക്കുന്നുണ്ട് കരണ്‍ ജോഹര്‍, ഈ ലക്കം റ്റെഹല്‍ക്കയില്‍...കൂട്ടിവായിക്കാനപേക്ഷ

മനു സി കുമാര്‍ said...

മനുഷ്യസ്നേഹിയാണെന്ന് തെളിയിക്കാന്‍ നായകന് സാഹസം ചെയ്യേണ്ട അവസ്ഥയിലാണ് ഇതിന്‍റെ പ്രമേയം പൊളിയുന്നത്.
പക്ഷേ, കുഛ് കുഛ് ഹോത്താഹെ എന്ന സിനിമയെയും കഭി ഖുശി കഭി ഖം എന്ന സിനിമയെയും സമാന്തര സിനിമ കാണുന്ന കണ്ണില്‍ കാണേണ്ടതുണ്ടോ സജീഷേട്ടാ...
കഭി ഖുശി കഭി ഖമ്മില്‍ നായകര്‍ക്ക് നല്‍കിയ ബാലന്‍സ് (പ്രാമുഖ്യം)അപാരമാണ്. ഹരികൃഷ്ണന്‍സ് എന്ന സിനിമയില്‍ മമ്മൂട്ടിക്കും മോഹന്‍ലാലിനും തുല്യപ്രാധാന്യം നല്‍കാന്‍ അവരെ ഫാസില്‍ കോമാളിക്കളി കളിപ്പിക്കുന്നത് കണ്ടതല്ലേ. ദയവായി മുഖ്യധാരാ സിനിമയെ അതിന്‍റെ രീതിയില്‍ കാണൂ. മൈനേം ഈസ് ഖാന്‍ എടുക്കുന്പോള്‍ മാത്രമേ കരണ്‍ ജോഹര്‍ നല്ല സംവിധായനാകൂ എന്നാണോ??? അത് ബുജി കളിയാണ്.

Jyothi said...

Hey! i stumbled upon your blog by chance and I've been reading all your posts back to back! Love the clarity of thought and presentation in your writing. And I see eye-to eye with your views as well. Except this one.

If a good intent is all that it takes for a person to stake claim as a "good" director/producer, then every other filmmaker in he coutry would top the chart at one point or the other. True, Karan Johar has definitely outgrown his Kuch Kuch Hota Hai days with Kurbaan (as a producer) and My Name in Khan. But whats disappointing is that inspite of having all the ammunition required to tackle an explosive topic and make a sensible film relavant to the times, he instead tries to twist that same topic to fit into his stereotypical mould of love, melodrama and sacrifice. Hence, a heroine-in-hostage tries to seduce her captor husband into divulging information (Kurbaan), and an autistic man goes on a wild goose chase (irked by the baseless accusations of a hysterical mother) to shake hands with the US Prez and say, My Name is Khan. All in designer clothes and backpacks of course. Song, dance and drama is fine, but in this case, it just trivialises the message- sort of makes you feel that the relevnt message was, after all, just a pre-publicity gimmick. The movie hasn't changed- just the same old wine in a new bottle.

Post a Comment