Monday, June 28, 2010

മണിരത്നത്തിന്റെ രാമനും രാവണനും

കുട്ടിക്കാലത്തു വായിച്ച മാലിരാമായണം ആരുടെയും ഓര്‍മയില്‍നിന്ന് എളുപ്പം മായില്ല. മനുഷ്യന്‍ എന്ന ദുരൂഹമായ രാവണന്‍കോട്ടയിലേക്ക്, ആ ജീവിയുടെ അനന്തമായ സ്വഭാവവൈചിത്യ്രങ്ങളിലേക്ക് ഏതൊരു കുട്ടിയുടെയും ജിജ്ഞാസ നിറഞ്ഞ മനസ്സിനെ, ചുവടുതെറ്റാതെ വഴിനടത്തിക്കാന്‍ മാലിക്കു കഴിഞ്ഞു. രാമന്റെയും രാവണന്റെയും കൃഷ്ണന്റെയും ദുര്യോധനന്റെയും രൂപങ്ങള്‍ വാക്കുകളില്‍ വരച്ച മാലി, ഇതിഹാസത്തിന്റെ വിശാലമായ ഭൂമിക വിട്ടിറങ്ങി ഏതു മനുഷ്യന്റെയും സ്വഭാവവിശേഷങ്ങളുടെ വൈവിധ്യങ്ങളായി അതിനെ വ്യാഖ്യാനിച്ചു.
അത് വായനയുടെ വിസ്മയകാലം. പിന്നീടിങ്ങോട്ട് ഇതിഹാസങ്ങളിലെ മൌനങ്ങള്‍ക്ക് വിഷ്ണു സഖാറാം ഖാണ്ഡേക്കറും ശിവാജി സാവന്തും എം.ടിയും പി.കെ. ബാലകൃഷ്ണനും സി.എന്‍. ശ്രീകണ്ഠന്‍ നായരും നല്‍കിയ വാക്കുകള്‍ വ്യക്തമായി കേള്‍ക്കാന്‍ കഴിഞ്ഞത് മാലി പണിതിട്ട അടിത്തറയില്‍ ചവിട്ടിനിന്നതുകൊണ്ടാണ്. വ്യാസനും വല്മീകിയും വിട്ടുപോയ ഇടങ്ങള്‍ പൂരിപ്പിച്ച നമ്മുടെ സ്വന്തം എഴുത്തുകാരില്‍ ശ്രീകണ്ഠന്‍ നായരുടെ വാക്കുകള്‍ക്ക് മുഴങ്ങുന്ന ആഴമുണ്ടായിരുന്നു. വ്യാസനേക്കാള്‍ ദ്രൌപദിയുടെ നെടുവീര്‍പ്പുകള്‍ കേട്ടത് പി.കെ.ബാലകൃഷ്ണന്‍ ആണെന്ന് തോന്നിയിട്ടുണ്ട്, പലപ്പോഴും. എല്ലാവരും ഭീമന്റെ ശരീരം കണ്ടപ്പോള്‍ എം.ടി ആ മനസ്സുകണ്ടു. മൂവുലകങ്ങളില്‍ അമൂല്യമായി ഏതൊന്നുണ്ടോ, അത് ലങ്കയില്‍ വേണമെന്ന് പറഞ്ഞ് സീതയെ തട്ടിക്കൊണ്ടുപോയതിന് ന്യായീകരണം ചമച്ച 'ലങ്കാലക്ഷ്മി'യിലെ രാവണന്‍ പാത്രസൃഷ്ടിയിലെ അപൂര്‍വതയായി.
മണിരത്നത്തിന്റെ 'രാവണന്‍' കണ്ടപ്പോഴാണ് ഭാവനാസമ്പന്നരായ എഴുത്തുകാര്‍ രാവണനെ കണ്ടവിധം ഓര്‍ത്തുപോയത്. മണിരത്നത്തിന്റെ പ്രതിഭാദാരിദ്യ്രത്തിന് ഈ ചിത്രം മികച്ച ഒരു ഉദാഹരണമാവുന്നുണ്ട്. രാമായണകഥയുടെ പുതിയ കാലത്തിലുള്ള വ്യാഖ്യാനം എന്ന മട്ടിലാണ് കഥ അവതരിപ്പിക്കുന്നത്. ഹനുമാന്‍ പോലും ഫോറസ്റ്റ് ഗാര്‍ഡ് ആയി രംഗത്തു വരുന്നുണ്ട്. (ആഞ്ജനേയാ, ത്രേതായുഗത്തില്‍ അങ്ങ് കളിച്ചതിനേക്കാള്‍ വലിയ കുരങ്ങന്‍കളി കളിക്കുന്നുണ്ടല്ലോ കാര്‍ത്തിക്ക്. ആ വനപാലകന്‍ ഈ കലികാലത്തില്‍ എന്തിനാണ് ഇങ്ങനെ ആകാശത്തിലുടെ പറക്കുന്നത് എന്നു പറഞ്ഞു തരൂ, വായുപുത്രാ..) വര്‍ത്തമാനത്തിലോ ഭൂതത്തിലോ വേരുകളില്ലാതെ എവിടെ നിന്നോ പൊട്ടിവീഴുന്ന കഥാപാത്രങ്ങളാണ് ഇതിലെ രാമനും രാവണനും സീതയുമൊക്കെ. ആര്‍ക്കുമില്ല വ്യക്തിത്വം. വീരപ്പനോടൊക്കെ സാമ്യം തോന്നുന്ന വീരയ്യയാണ് ഇതിലെ രാവണന്‍. പത്തു തലയുള്ള തന്റെ അസാമാന്യമായ വീറിനെക്കുറിച്ച് ഗണ്‍പോയിന്റില്‍ നിന്ന് അലറുന്നുണ്ട് വീരയ്യ. പ്രിയാമണിയുടെ രൂപത്തില്‍ കമ്പരാമായണത്തിലെ സുന്ദരിയായ ശൂര്‍പണഖയും വന്നുപോകുന്നുണ്ട് സിനിമയില്‍. നമ്മുടെ സീത രാവണനില്‍ നിന്ന് രക്ഷപ്പെടാന്‍ സ്ലോമോഷനില്‍ കൊക്കയിലേക്ക് ചാടുന്നുണ്ട്. (അതെന്തിനാണാവോ? സന്തോഷ് ശിവന് ദൃശ്യഭംഗിയുള്ള ഒരു ഫ്രെയിം ഒരുക്കാന്‍ വേണ്ടിയോ?. രാമനോടുള്ള സ്നേഹം കൊണ്ടാവാന്‍ ഏതായാലും വഴിയില്ല. അങ്ങനെ ഒരടുപ്പം ഇതില്‍ രാമനും സീതയും തമ്മിലില്ല. അല്ലെങ്കില്‍ ഉള്ളതായി തോന്നുന്നില്ല) അങ്ങനെ കഥാപാത്രങ്ങളൊക്കെ രാമായണത്തിലെ കഥാപാത്രങ്ങളുമായി അകന്ന ചാര്‍ച്ച അവകാശപ്പെടുന്നു. കൊക്കയിലേക്കുള്ള ചാട്ടങ്ങള്‍, വലിയ തൂക്കുപാലത്തിലെ സംഘട്ടനം എന്നിങ്ങനെ എ.എക്സ് എന്‍ ചാനലിലെ സാഹസികമായ കായികക്കാഴ്ചകള്‍ പോലെ ചിലതെല്ലാം കാണിക്കുന്നുണ്ട്. രണ്ടു വര്‍ഷത്തെ അധ്വാനം, നൂറുകോടിയോളം രൂപ. എന്നിട്ടും പുതിയ ഒരു രാമായണ ചിന്തയോ ഒരു പുതിയ വ്യാഖ്യാനമോ മുന്നോട്ടുവെക്കാന്‍ മണിരത്നത്തിനു കഴിഞ്ഞിട്ടില്ല. സര്‍ഗാത്മകതക്കു വേണ്ടിയുള്ള ധൂര്‍ത്ത് ആയിരുന്നെങ്കില്‍ അംഗീകരിക്കാമായിരുന്നു. ഇത് ദുര്‍വ്യയമാണ് സര്‍. ചലച്ചിത്ര ചരിത്രത്തില്‍ എവിടെയും കോടികള്‍ മുടക്കിയെടുത്ത ഈ സാധനത്തിന് ഇടമുണ്ടാവില്ല. 20 സിനിമകളോളം എടുത്തിട്ടുണ്ട് മണിരത്നം. അതിലെ മികച്ച പത്തെണ്ണത്തില്‍ പെടില്ല 'രാവണന്‍.'
രാമന്‍ ഇന്ത്യയില്‍ പലവിധ രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് ഉതകിയ രൂപകമാണ്. ഗാന്ധിജിയുടെ സാത്വികമായ രാമരാജ്യസങ്കല്‍പം മുതല്‍ ആയിരങ്ങളുടെ ജീവനൊടുക്കിയ രാമക്ഷേത്ര നിര്‍മാണം വരെയുള്ള ധനാത്മകവും ഋണാത്മകവുമായ നിരവധി രാഷ്ട്രീയ പ്രയോഗങ്ങള്‍ക്ക് ആ മിത്ത് ഒരു നിമിത്തമായിരുന്നിട്ടുണ്ട്. അത്തരം വായനകള്‍ അസാധ്യമാക്കുന്ന ഒരു സേഫ്പ്ലേ കളിക്കുകയാണ് മണിരത്നം ഈ ചിത്രത്തില്‍. പുതിയ കാലത്തിലെ ഒരു രാമനെയും രാവണനെയും അവതരിപ്പിക്കുമ്പോള്‍ അതിന് വിശാലമായ ചില മാനങ്ങള്‍ വേണ്ടേ?. ഇതിഹാസത്തില്‍ അയോധ്യയുടെയും ലങ്കയുടെയും അധിപരായിരുന്നവരാണ് അവര്‍. ഒരു കാട്ടുകൊള്ളക്കാരനും തുപ്പാക്കി തൂക്കി നടക്കുന്ന ഒരു പൊലീസുകാരനുമായി വെട്ടിയൊതുക്കണമായിരുന്നോ ആ കഥാപാത്രങ്ങളെ? അല്ലെങ്കില്‍ എന്തുകൊണ്ട് രാവണന്‍? പ്രമുഖമായ രണ്ട് ഇന്ത്യന്‍ ഭാഷകളില്‍ നിര്‍മിക്കപ്പെടുകയും ലണ്ടനില്‍ ആദ്യപ്രദര്‍ശനം നടത്തുകയും ലോകമെമ്പാടുമുള്ള 375 സ്ക്രീനുകളില്‍ പ്രദര്‍ശിപ്പിക്കുകയും ചെയ്യുന്ന രാമായണകഥയുടെ ഒരു പുനരാഖ്യാനം സമകാലിക ഇന്ത്യയെ അഭിസംബോധന ചെയ്യുമ്പോള്‍ അതിന് ഗൌരവമുള്ള ഒരു ഉള്ളടക്കം ഉണ്ടായിരിക്കേണ്ടേ? ഒരു എലിയും പൂച്ചയും കളിയുടെ ലാഘവമുള്ള ടോം ആന്റ് ജെറി കാര്‍ട്ടൂണ്‍ ഷോ പോലെ അത് അധഃപതിക്കുന്നതില്‍ മണിരത്നം എന്ന ബ്രാന്‍ഡ് നെയിമിന്റെ നാണംകെട്ട തകര്‍ച്ചയില്ലേ?
അല്ലെങ്കിലും എന്നാണ് മണിരത്നത്തിന് രാഷ്ട്രീയം ഒരു വിഷയമായിരുന്നിട്ടുള്ളത്? രാഷ്ട്രീയം കൈകാര്യം ചെയ്യുന്നുവെന്ന പ്രതീതി ജനിപ്പിക്കുകയും ഉപരിപ്ലവമായ മധ്യവര്‍ഗ ആകുലതകളിലൂടെ കശ്മീര്‍ തീവ്രവാദത്തെയും ബോംബെ കലാപത്തെയും മറ്റും അവതരിപ്പിച്ചുകൊണ്ട് പ്രമേയത്തിന്റെ രാഷ്ട്രീയമായ ഉള്ളടക്കത്തെ നിര്‍വീര്യമാക്കുകയും ചെയ്യുക എന്ന ദൌത്യമാണല്ലോ പൊതുവെ മണിരത്നം സിനിമകള്‍ നിര്‍വഹിച്ചുപോന്നത്. ശ്രീലങ്കന്‍ വംശീയപ്രശ്നത്തിന്റെ പശ്ചാത്തലത്തില്‍ കഥ പറയുന്ന 'കന്നത്തില്‍ മുത്തമിട്ടാല്‍' ഒഴികെയുള്ള മണിരത്നം സിനിമകള്‍ക്ക് രാഷ്ട്രീയം മസാല സിനിമക്കുള്ള ഒരു മേമ്പൊടി മാത്രമായിരുന്നു. അരയാലിന്നിലയോ അണിവയറോ, നാഭീതട വനനീലിമയോ എന്നൊക്കെ സംശയിപ്പിക്കുന്ന സോണാലി ബേന്ദ്രയുടെ മേനിപ്രദര്‍ശനം ബോംബെ കലാപത്തിന്റെ പശ്ചാത്തലത്തില്‍ എടുത്ത ചിത്രത്തില്‍ ഉണ്ടായിരുന്നല്ലോ. അങ്ങനെ പല വിധ മസാലകളില്‍ ഒന്നുമാത്രമായിരുന്നു മണിരത്നത്തിന് രാഷ്ട്രീയം. എന്നാല്‍ ഭാഗ്യത്തിന് 'രാവണനി'ല്‍ പൊടി പോലുമില്ല അത് കണ്ടെടുക്കാന്‍.
തന്നെ തന്നെ അനുകരിച്ച് മടുപ്പിക്കുന്നുണ്ട് എ.ആര്‍. റഹ്മാന്‍. അതുകൊണ്ട് പാട്ടുകള്‍ പോലും ആശ്വാസമാവുന്നില്ല. അഭിനയത്തില്‍ ആര്‍ക്കും കാര്യമായി ഒന്നും ചെയ്യാനില്ല. വിക്രം, പൃഥ്വിരാജ് എന്നീ പ്രതിഭകളെ ചൂഷണം ചെയ്യാനും മണിരത്നത്തിനു കഴിഞ്ഞിട്ടില്ല. വെറുതെ കുറേ കോടികള്‍ കൊണ്ടുപോയി ചാലക്കുടിപ്പുഴയിലും അതിരപ്പിള്ളിയിലും കര്‍ണാടകക്കാട്ടിലും കളഞ്ഞതുപോലെ അവരുടെ അഭിനയശേഷിയും അധ്വാനവും ദുരുപയോഗം ചെയ്തിരിക്കുന്നു. എല്ലാം കൂടി വെച്ചുനോക്കുമ്പോള്‍ ഈ സിനിമയെ സമീപകാലത്തെ എറ്റവും വലിയ സര്‍ഗാത്മക ദുര്‍വ്യയമായി കാണാം. രാജീവ് മസന്ദ് അഞ്ചില്‍ ഒന്നര മാര്‍ക്കാണ് ചിത്രത്തിന് കൊടുത്തത്. ചില ദൃശ്യങ്ങളുടെ പേരില്‍ വേണമെങ്കില്‍ ഒരു മാര്‍ക്കു കൊടുക്കാം.

9 comments:

Joker said...

സമര്‍ഥമായി സാ‍മൂഹിക വര്‍ഗ്ഗീയ ചിന്തകള്‍ മാര്‍ക്കറ്റ് ചെയ്യുക എന്നതില്‍ കവിഞ്ഞ് കൂടുതല്‍ കാര്യങ്ങള്‍ പ്രതീക്ഷിക്ക്കുന്ന്നേടത്താണ് പ്രശ്നങ്ങള്‍.ഇടക്കാ‍ലത്ത് സിനിമകളില്‍ നിന്നൂം അപ്രത്യക്ഷമായിരുന്ന വിശ്വാസം, മതം, തീവ്രവാദം എന്നിവയിലൊക്കെ കച്ചവടം സ്വപ്നം കാണുന്നവരുടെ കൂട്ടാത്തില്‍ ജനപ്രിയ കച്ചാവട മേഖലയായ സിനിമയും ഉണ്ട് എന്ന തിരിച്ചറിവുണ്ടാകുമ്പോള്‍. ഈ വേവലാതികള്‍ ഇല്ലാതെയാകും.

Shades said...

Kaananam ennu aagrahichirunnu..
ini kaanunnilla.
:)

Subin said...

@shades : കാണണം എന്ന് ആഗ്രഹിച്ചിരുന്ന ഈ സിനിമ കാണാതിരിക്കാന്‍ മാത്രം അത്ര മോശം ഒന്നും അല്ല... സന്തോഷ്‌ ശിവന്റെ സിനിമാടോഗ്രഫിയും റഹ്മാന്റെ പശ്ചാത്തല സംഗീതവും എല്ലാം ഉന്നത നിലവാരം പുലര്‍ത്തുന്നുണ്ട് ചിത്രത്തില്‍.. പിന്നെ രാമന്‍ രാവണന്‍ ഹനുമാന്‍ എന്നൊക്കെ ഉള്ള താരതമ്യങ്ങളും അവരെ അങ്ങനെ തോന്നിപ്പിക്കാന്‍ നടത്തിയ ശ്രമങ്ങളും വേണ്ടായിരുന്നു എന്ന് തോന്നും എന്നുള്ളത് സത്യമാണ്..

SHYLAN said...

മണിരത്നം എന്നാ സേഫ് പ്ലേ
അല്ലാതെ കളിച്ചിട്ടുള്ളത്..
കൂടുതലൊന്നും
പ്രതീക്ഷിക്കാതെ
പോയതോണ്ടാവും
എനിക്ക് കാശു മുതലായി..

ഹംസ said...

സിനിമ കണ്ടില്ല... സി.ഡി ഇറങ്ങുമ്പോള്‍ കാണും .. അല്ലങ്കിലും വലിയ പ്രതീക്ഷകള്‍ വെച്ച് ഒരു സിനിമയും കാണാറില്ല. ഒരു പ്രതീക്ഷയും ഇല്ലാതെ കാണണൊ വേണ്ടയോ എന്ന് കരുതി കണ്ട് “അങ്ങാടി തെരു” എന്ന തമിഴ് സിനിമ വല്ലാതെ ഇഷ്ടപെടുകയും ചെയ്തു.

bobby said...

iruvar ?

Anonymous said...

സിനിമക്ക് വേണ്ടി ഒരു ബ്ലോഗ്‌, കണ്ടപ്പോള്‍ സന്തോഷം തോന്നി. 'രാവണന്‍' കാണാന്‍ ആഗ്രഹമുണ്ടായിരുന്നു. അതൊരു മണിരത്നം ചിത്രം ആയതുകൊണ്ടല്ല. 'റണ്‍' കണ്ടിട്ടില്ലേ, എന്ത് പ്രത്യേകതയാണ് ആ സിനിമയ്ക്ക് അവകാശപ്പെടാനുള്ളത്? പക്ഷെ, 'രാവണന്‍' നല്ല ക്യാമറാവര്‍ക്ക് ഉള്ള സിനിമയാണ്. ചില രംഗങ്ങള്‍ ടി.വി.യില്‍ കണ്ടിരുന്നു. കഥ ഒരു വീക്കിലിയില്‍ വായിച്ചിരുന്നു. 'പുതിയ രാമായണം' എന്ന് പറയാന്‍ എങ്ങനെ കഴിയും എന്ന് തോന്നിയിട്ടുണ്ട്. വെറും പ്രമോഷന്‍ തന്ത്രം. അല്ലാതെന്താ..

ഇബ്രാഹിം ചമ്പക്കര said...

അങ്ങാടിത്തെരുവിന്റെ നിരൂപണം ഇടാമായിരുന്നു. ഞാൻ കണ്ടിരുന്നു. കണ്ടിരിക്കേണ്ട പടം

Rehman said...

Sajeesh Tamil sinimakalum vishayamaakkanam...

Post a Comment